ഭോപാൽ: മധ്യപ്രദേശ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിറയെ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടന പത്രിക പുറത്തിറക്കി. ‘സങ്കൽപ് പത്ര’ എന്ന പേരിൽ പുറത്തിറക്കിയ പ്രകടന പത്രികയിൽ ഗോതമ്പിനും നെല്ലിനും താങ്ങുവില വർധിപ്പിക്കുന്നതടക്കമുള്ള വാഗ്ദാനങ്ങളാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്.
ഗോതമ്പിന്റെ താങ്ങുവില ക്വിന്റലിന് 2700 രൂപയും നെല്ലിന് 3100 രൂപയുമായി ഉയർത്തുമെന്ന് പ്രകടന പത്രികയിൽ പാർട്ടി വ്യക്തമാക്കുന്നു. ലാഡ്‌ലി ബെഹ്ന പദ്ധതിയിലൂടെ 1.30 കോടി കുടുംബങ്ങൾക്ക് വീടു നൽകുമെന്നും കേന്ദ്രത്തിന്റെ ഉജ്ജ്വല പദ്ധതിയിലൂടെ 450 രൂപയ്ക്ക് എൽപിജി സിലിണ്ടർ ലഭ്യമാക്കുമെന്നും പ്രകടന പത്രികയിലുണ്ട്.
100 യൂണിറ്റ് വരെ വൈദ്യുതിക്ക് ഒരു രൂപ മാത്രം, കർഷകർക്ക് പ്രതിവർഷം 12000 രൂപ, ദരിദ്രർക്ക് 5 വർഷത്തേക്ക് സൗജന്യ റേഷൻ എന്നിവയും ബിജെപി മുന്നോട്ടു വയ്ക്കുന്ന വാഗ്ദാനങ്ങളാണ്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ എന്നിവർക്കൊപ്പം മറ്റു മുതിർന്ന നേതാക്കളും പങ്കെടുത്ത ചടങ്ങിലാണ് സങ്കൽപ് പത്ര പുറത്തിറക്കിയത്.
കൂടാതെ പെൺകുട്ടികൾക്ക് പിജി വരെ സൗജന്യ വിദ്യാഭ്യാസം, ദരിദ്രകുടുംബങ്ങളിലെ കുട്ടികൾക്ക് പ്ലസ്ടു വരെ സൗജന്യ വിദ്യാഭ്യാസം, അതിദരിദ്ര കുടുംബങ്ങൾക്ക് കെജി തൊട്ട് പിജി വരെ സൗജന്യ വിദ്യാഭ്യാസം, ലാഡ്‌ലി ബെഹ്ന പദ്ധതിയിൽ പ്രതിമാസം 1250 രൂപ കിട്ടുന്ന സ്ത്രീകൾക്ക് വീട് ലഭ്യമാക്കും. ഇവർക്ക് 450 രൂപയ്ക്കു ഗ്യാസ് സിലിണ്ടർ, 6 പുതിയ എക്സ്പ്രസ് വേകൾ, 2 പുതിയ വിമാനത്താവളങ്ങൾ, എല്ലാവർക്കും വീട് ഉറപ്പാക്കും, മുഖ്യമന്ത്രി ജൻ ആവാസ് യോജന തുടങ്ങും എന്നിവയും പ്രധാന വാഗ്ദാനങ്ങളാണ്.
വാഗ്ദാനങ്ങൾ നൽകി വോട്ട് നേടുന്ന ബിജെപിയുടെ തെരഞ്ഞെടുപ്പു തന്ത്രം സാധാരണക്കാർ തള്ളിക്കളഞ്ഞാൽ ഫലം ബിജെപിക്ക് പ്രതികൂലമാവും. എത്ര വാഗ്ദാനങ്ങൾ നിരത്തിയാലും ബിജെപിയുടെ രാഷ്ട്രീയം ഒരു മാറ്റവുമില്ലാതെ പ്രകടമായി തന്നെ കാണാം എന്നതാണ് വസ്തുത.