മുംബൈ: അടുത്ത രണ്ട് ദിവസം കൊങ്കണിലും ഗോവയിലും മധ്യ മഹാരാഷ്ട്രയിലും ഒറ്റപ്പെട്ട അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ നേരിയതോ മിതമായതോ ആയ മഴയും ഇവിടങ്ങളിൽ പ്രതീക്ഷിക്കാം. മുംബൈയിലും പൂനെയിലും കനത്തമഴയിൽ പ്രളയസമാന സാഹചര്യമാണ് നിലനിൽക്കുന്നത്.
സിയോൺ, ചെമ്പുർ, അന്ധേരി തുടങ്ങി ഒട്ടേറെ പ്രദേശങ്ങൾ വെള്ളത്തിലായി. നാളെ രാവിലെ 8.30 വരെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടിടത്തും വിമാന, ട്രെയിൻ സർവീസുകളെ മഴ ബാധിച്ചിട്ടുണ്ട്. മുംബൈയിൽ നിന്നും തിരിച്ചുമുള്ള വിമാന സർവീസുകൾ വൈകുമെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു.
എയർ ഇന്ത്യ, സ്പൈസ് ജെറ്റ് എന്നിവയുടെ ഏതാനും സർവീസുകളും വൈകുകയും റദ്ദാക്കുകയും ചെയ്തു. നഗരത്തിലെ 7 തടാകങ്ങൾ നിറഞ്ഞൊഴുകുകയാണ്. താനെ, പാൽഘർ, പൂനെ, കോലാപൂർ, സത്താറ, റായ്ഗഡ്, രത്നഗിരി എന്നിവിടങ്ങളിലാൽ മുംബൈയിലെ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.
താനെ ജില്ലയിലെ ബാർവി അണക്കെട്ടിലെത്തിയ രണ്ട് പേർ ഒഴുക്കിൽപ്പെട്ടു. ഡോംഗാർൻഹാവ് സ്വദേശിയായ ഗണേഷ് ചിന്ദു കെനെ (35), ദൂദാലെപാഡയിലെ ശാസ്ത്രി നഗറിൽ നിന്നുള്ള ദ്യാനേശ്വര് ബുധാജി ഗോന്ദാലി (35) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ഇവരെ കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
പൂനെയിൽ നാലുപേരാണ് മഴക്കെടുതിയിൽ മരിച്ചത്. വെള്ളം നിറഞ്ഞ തെരുവിൽ നിന്ന് മൂന്ന് പേർക്ക് വൈദ്യുതാഘാതമേറ്റു. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും 48 മണിക്കൂർ അടച്ചിടുമെന്ന് പൂനെ കളക്ടർ അറിയിച്ചു.