ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രത്തില്‍ മൂന്നാം തവണയും മടങ്ങിയെത്താന്‍ ഒരുങ്ങുകയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം പ്രതിപക്ഷമായ ഇന്ത്യാ മുന്നണിയുടെ ശക്തമായ പ്രകടനത്തിന് മുന്നില്‍ കിതച്ചു.
400-ലധികം സീറ്റുകള്‍ ലക്ഷ്യമിട്ടിട്ടും എന്‍ഡിഎയ്ക്ക് 292 സീറ്റുകളെ നേടാനായുള്ളു. ഇന്ത്യാ മുന്നണി 233 സീറ്റുകള്‍ നേടി. ഉത്തര്‍പ്രദേശിലെ മികച്ച പ്രകടനമാണ് പാര്‍ട്ടിയ്ക്ക് കരുത്തേകിയത്.
370 സീറ്റുകള്‍ ലക്ഷ്യമിട്ട ബി.ജെ.പി 240 സീറ്റുകളില്‍ ഒതുങ്ങി. ഈ കണക്ക് ഭൂരിപക്ഷമായ 272 ല്‍ താഴെയും എക്‌സിറ്റ് പോള്‍ പ്രവചനങ്ങളേക്കാള്‍ വളരെ താഴെയുമാണ്. 2019ലെ 52 സീറ്റുകളില്‍ നിന്ന് ഗണ്യമായ വര്‍ധനവോടെ 99 സീറ്റുകളിലേറെയാണ് കോണ്‍ഗ്രസ് നേടിയത്. പ്രാദേശിക സംഘടനകളും സ്വതന്ത്രരും ഉള്‍പ്പെടെ മറ്റുള്ളവര്‍ 17 സീറ്റുകള്‍ നേടി.
ഈ ഫലത്തെ പ്രധാനമന്ത്രി മോദിക്കെതിരായ ജനവിധിയാണെന്നും ബിജെപിയുടെ രാഷ്ട്രീയവും ധാര്‍മികവുമായ പരാജയമാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിശേഷിപ്പിച്ചു.
കുറഞ്ഞ സീറ്റുകള്‍ കൂടാതെ എന്‍ഡിഎയ്ക്ക് വോട്ട് വിഹിതവും കുറഞ്ഞു. 2019-ല്‍ 50 ശതമാനത്തിലധികം വോട്ട് നേടി വിജയിച്ച ഭരണ സഖ്യത്തിന് ഇക്കുറി 36.56 ശതമാനം വോട്ട് വിഹിതമാണ് ലഭിച്ചത്.
ബിജെപിയുടെ ശക്തികേന്ദ്രമായ ഉത്തര്‍പ്രദേശിലാണ് ഏറ്റവും വലിയ തകര്‍ച്ച കണ്ടത്. 80ല്‍ 43 സീറ്റുകള്‍ ഇന്ത്യ മുന്നണി നേടിയപ്പോള്‍ ഭരണകക്ഷിയായ ബിജെപിക്ക് 33 സീറ്റുകള്‍ നേടാനായി. സഖ്യകക്ഷികളായ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും യഥാക്രമം ആറ്, 37 സീറ്റുകള്‍ നേടി.
പശ്ചിമബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ടത്. എന്നാല്‍ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി 29 സീറ്റുകള്‍ നേടി, അതേസമയം ബിജെപി 12 സീറ്റുകള്‍ നേടി.