പാലക്കാട്: സാമ്പത്തിക ബാധ്യതയുടെ പേരിൽ പണിയെടുത്ത ശമ്പളം നിഷേധിച്ചും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ടും ഉള്ളവരെ അധികസമയം ജോലിയെടുപ്പിച്ചും കെ എസ് ആർ ടി സിയിൽ ഇടതു സർക്കാർ കോർപ്പറേറ്റ് സ്വഭാവമാണ് കാണിക്കുന്നതെന്നും സർക്കാരും കോർപ്പറേറ്റുകളും തമ്മിലുള്ള വ്യത്യാസം സർക്കാർ മനസിലാക്കണമെന്നും കെഎസ്‌ടി എംപ്ലോയീസ് സംഘ് സംസ്ഥാന വൈസ്പ്രസിഡൻ്റ് കെ.രാജേഷ് പറഞ്ഞു.
ജീവനക്കാരുടെ ശമ്പള നിഷേധത്തിനെതിരെ സംഘടന സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി പാലക്കാട് ഡിപ്പോയിൽ നടത്തിയ ജില്ലാ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതു സർക്കാരിൻ്റെ എട്ടരവർഷത്തെ ഭരണം തൊഴിലാളി പീഡനങ്ങളുടെ ഹബ്ബായി കെ എസ് ആർ ടി സി യെ മാറ്റി. പണിയെടുത്തവന് കൂലി കൊടുക്കണമെന്ന അടിസ്ഥാന തൊഴിലവകാശം പോലും നിഷേധിക്കുന്ന സമീപനമാണ് തൊഴിലാളി സർക്കാരെന്ന് മേനി നടിക്കുന്നവരിൽ നിന്നും ഉണ്ടാകുന്നത്.
അഞ്ചാം തിയതി ശമ്പളം നൽകുമെന്ന മുഖ്യമന്ത്രിയുടെ വാക്കും അതിനെ കടത്തി വെട്ടി ഒന്നാം തീയതി ഒറ്റഗഡു ശമ്പളമെന്ന വകുപ്പുമന്ത്രിയുടെ വാഗ്ദാനവും വെറും ഗീർവാണങ്ങളായി മാറിയിരിക്കുകയാണ്.
ശമ്പളത്തിനു വേണ്ടതിൻ്റെ മൂന്നിരട്ടി തുക യാത്രക്കാരിൽ നിന്നും സമാഹരിച്ചിട്ടും ശമ്പളം കിട്ടാത്തതിന് കാരണമെന്താണെന്ന് വ്യക്തമായ കണക്ക് അവതരിപ്പിക്കാൻ സർക്കാരിനോ മാനേജ്മെൻറിനോ സാധിക്കുന്നില്ല എന്നത് കെടുകാര്യസ്ഥതയുടെ ആഴം വ്യക്തമാക്കുന്നതാണ്. ജീവനക്കാരൻ്റെ ദാരിദ്ര്യം ചൂഷണം ചെയ്യുന്ന ചൂഷക ഭരണകൂടമായി ഇടതു സർക്കാർ അധപതിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് കെ.സുരേഷ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ ജില്ലാ സെക്രട്ടറി ടി.വി. രമേഷ് കുമാർ, സി.പ്രമോദ്, എം. കണ്ണൻ, വി.വിജയൻ, എൽ.മധു, പി. ആർ.മഹേഷ്, സി.ശശാങ്കൻ എന്നിവർ സംസാരിച്ചു. ജില്ലാ മാർച്ചിന് എൽമുരുകേശൻ കെ. പ്രജേഷ്, പി.സി.ഷാജി, എൻ.ശ്രീശൻ, യു.തുളസീദാസ്, ഷാജു, എസ്.സുരേഷ്, വി.എസ്.അരുൺ എന്നിവർ നേതൃത്വം നൽകി.