പാലക്കാട്: ഭാരതത്തിൽ തൊഴിലാളി സർക്കാരെന്ന് മേനി നടിക്കുന്നവർ ഭരിക്കുന്ന കേരളം തൊഴിൽ പീഡനത്തിൻ്റെ ഹബ്ബായി മാറിയിരിക്കുകയാണെന്നും ഏറ്റവുമധികം തൊഴിലാളികൾ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനമായി കേരളത്തെ മാറ്റിയതാണ് ഇടതു സർക്കാരിൻ്റെ ഭരണ നേട്ടമെന്നും ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ.അജിത്ത് പറഞ്ഞു.
ബി എം എസ് സ്ഥാപകനായ ദത്തോപന്ത് ഠേംഗ്ഡ്ജിയുടെ സ്മൃതി ദിനത്തിൻ്റെ ഭാഗമായി പാലക്കാട് ജില്ലാ സമിതി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മൂത്താന്തറ ഉമാമഹേശ്വര ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭയമില്ലാതെ ചോദ്യം ചോദിക്കാനും തൊഴിലവകാശങ്ങൾ നേടിക്കൊടുക്കാനും കഴിയുന്ന തൊഴിലാളി പ്രസ്ഥാനമായി ബി എം എസ് മാറണമെന്ന് ആഹ്വാനം ചെയ്ത ഠേംഗ്ഡ്ജിയുടെ വാക്കുകൾക്ക് കേരളത്തിൻ്റെ പുതിയ തൊഴിൽ സാഹചര്യത്തിൽ പ്രസക്തിയേറുകയാണെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക സ്ഥിതി മോശമാകുമ്പോൾ തൊഴിലാളികളുടെ എണ്ണം കുറച്ച് ഉള്ളവർക്ക് അധിക ഭാരമടിച്ചേൽപ്പിക്കുന്നത് കോർപ്പറേറ്റ് സ്വഭാവമാണ് കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങളിൽ കൂട്ടപ്പിരിച്ചുവിടലിന് ന്യായീകരണം നിരത്തുന്ന ഇടതു കക്ഷികൾ സർക്കാരും കോർപ്പറേറ്റുകളും തമ്മിൽ വ്യത്യാസമുണ്ടെന്നത് മറന്നുപോകരുതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡൻറ് സലിം തെന്നിലാപുരം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കേരള കാർഷിക സർവ്വകലാശാല ജനറൽ കൗൺസിൽ മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട പി.അനിതയെ സമ്മേളനം പൊന്നാടയണിയിച്ച് ആദരിച്ചു.
ദേശീയ സമിതിയംഗം അഡ്വ.എസ്. ആശാമോൾ സമാരോപ് പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി വി.രാജേഷ്, ആർ എസ് എസ് വിഭാഗ് കാര്യവാഹ് കെ.സുധീർ, ജില്ലാസെക്രട്ടറി കെ.രാജേഷ്, ജോ. സെക്രട്ടറിമാരായ ആർ.ഹരിദാസ്,വി.രാജേഷ് ചെത്തല്ലൂർ എന്നിവർ സംസാരിച്ചു.