മലമ്പുഴ: ചെറിയ ഒരിടവേളയ്ക്കു ശേഷം കാട്ടാനക്കൂട്ടം വീണ്ടും പന്നിമടയിലെത്തി. എട്ടിലധികം ആനകളാണ് മൂന്നുദിവസമായി ഈ ഭാഗത്തുള്ളത്. വൈകുന്നേരം കാടിറങ്ങിയെത്തി കതിരിട്ട നെൽക്കൃഷി തിന്നും ചവിട്ടിയും നശിപ്പിച്ചാണ് കാട്ടാനകൾ മടങ്ങുന്നത്.
പന്നിമട പാടശേഖര സമിതി കൺവീനർ മുണ്ടൻകണ്ടത്ത് വീട്ടിൽ കെ. കലാധരൻ്റെ രണ്ടേക്കറോളം നെൽക്കൃഷി പാടേ നശിച്ചു. മുണ്ടൻകണ്ടത്ത് അജിത് കുമാറിൻ്റെ ഒരേക്കറിലധികം നെൽക്കൃഷിയും കാട്ടാനകൾ നശിപ്പിച്ചു.
വൈദ്യുതവേലി നന്നാക്കാനും ചെലവ്
ഒരേക്കർ കൃഷിഭൂമിയിൽ നാ ലുചുറ്റും വൈദ്യുതവേലി നിർമി ക്കുന്നതിന് കർഷകന് ചെലവ് 15,000 രൂപയിലധികമാണ്. ഇത്തരം വൈദ്യുതവേലികൾ സമീപത്തുള്ള മരങ്ങൾ പുഴക്കിയെറിഞ്ഞ് തകർത്താണ് ആന കൂട്ടം കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത്. ഓരോ തവണയും അറ്റകുറ്റപ്പണി ചെയ്യുന്നതിനു തന്നെ കർഷകന് നല്ലതുക ചെലവാകും.
നഷ്ടപരിഹാരവും കുറഞ്ഞു
ഒരേക്കർ കൃഷിയിൽ 2,200 കിലോയോളം നെല്ലാണ് ലഭിക്കുന്നത്. സർക്കാർ നിശ്ചയിച്ചിട്ടുള്ള വിലയനുസരിച്ച് 66,000 രൂ പയാണ് ഒരേക്കർ കൃഷി നശിക്കുമ്പോൾ നഷ്ടമാകുന്നത്. ഈ അവസ്ഥയിൽ ഇനി കൃഷിയിറക്കുന്ന കാര്യം ബുദ്ധിമുട്ടാണെന്ന് കർഷകർ പറയുന്നു.
2010-കാലഘട്ടത്തിൽ ഒരേക്കർ കൃഷി വന്യമൃഗങ്ങൾ നശിപ്പിച്ചാൽ കൃഷി ഓഫീസറുടെ ശുപാർശയനുസരിച്ച് 19,800 രൂപ കിട്ടിയിരുന്നു. ഇപ്പോൾ നഷ്ടപ രിഹാരത്തുക ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ സർക്കാർ ഇടപെട്ട് പ്രശ്നപരിഹാരമു ണ്ടാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
വനാതിർത്തിയിലുള്ള വൈദ്യുത തൂക്കുവേലി നിർമാണം ദ്രുതഗതിയിൽ പൂർത്തിയാക്കണമെന്നും പാലക്കാട് ഐ.ഐ.ടി.ക്കു സമീപത്തുള്ള ആനത്താര അടയ്ക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂ ണ്ടിക്കാട്ടി ഡി.എഫ്.ഒ.യ്ക്ക് നിവേദനം നൽകിയത് ഏതാനും ആഴ്ച മുൻപാണ്.
ജാഗ്രത പാലിക്കുന്നു
വനംവകുപ്പിന്റെ ദ്രുതപ്രതികരണ സേന കാട്ടാന എത്തുന്നതറിയുന്ന മുറയ്ക്ക് കാട്ടിലേക്ക് തുരത്തി ഓടിക്കുന്നുണ്ടെന്നും വനംവകുപ്പ് അധികധർ വിശദീകരിച്ചു. ഓടിച്ചുവിടുന്ന കാട്ടാനകൾ മണിക്കൂറുകൾക്കുള്ളിൽ മടങ്ങിവരുന്നുണ്ട്. പടക്കമെറിഞ്ഞ് ഓടിക്കാന ല്ലാതെ മറ്റൊന്നിനും കഴിയാതെ കഷ്ടപ്പെടുകയാണ് വനംവകുപ്പിൻ്റെ ദ്രുതപ്രതികരണസേന. ആനക്കൂട്ടം വനപാലകർക്കുനേരേ തിരിയുന്നതും സാധാരണമാണെന്ന് വാച്ചർമാർ പറയുന്നു.