കോഴിക്കോട്: ആധുനീക സമൂഹത്തിൽ രൂഢമൂലമായ മൂല്യച്യുതിയുടെ പ്രധാന കാരണം ആദ്ധ്യാത്മിക വിദ്യാഭ്യാസത്തിൻ്റെ അപര്യാപ്തതയാണെന്നും ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ആദ്ധ്യാ ത്മിക അവബോധവും ഉണ്ടാകാൻ പര്യാപ്തമായ വിദ്യാഭ്യാസ സമ്പ്രദായമാണ് സമൂഹത്തിന് അനിവാര്യമെന്ന് ശ്രീനാരായണ പഠന കേന്ദ്രം ഡയറക്ടറുമായ വിജയലാൽ നെടുങ്കണ്ടം പറഞ്ഞു.
ഗുരുവരാശ്രമ പ്രതിഷ്ഠാ - തീർത്ഥാടന മഹോത്സവത്തിൻ്റെ സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. ചാലക്കുടി ഗായത്രി ആശ്രമത്തിലെ ഗുരുദർശന രഘന മുഖ്യ പ്രഭാഷണം നടത്തി. സ്വാമി പ്രേമാനന്ദ ,യൂണിയൻ സെക്രട്ടറി സുധീഷ് കേശവ പുരി ,എ പി മുരളീധരൻ മാസ്റ്റർ, ബാബു പൂതമ്പാറ,എം രാജൻ എന്നിവർ പ്രസംഗിച്ചു.
പരിപാടിയിൽ വെച്ച് വിജയലാൽ നെടുങ്കണ്ടം രചിച്ച 'യോഗനയനങ്ങൾ മിഴിനീരണിയുമ്പോൾ ' എന്ന പുസ്തകത്തിൻ്റെ ഏഴാം പതിപ്പിൻ്റെ പ്രകാശന കർമ്മം യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളവും ആദ്യവിൽപ്പന ഉദ്ഘാടനം യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരിയും നിർവഹിച്ചു.
മലബാറിലേക്ക് ശ്രീനാരായണ ഗുരുദേവനെ ആദ്യമായി ക്ഷണിച്ചു കൊണ്ടുവന്ന വരതൂർ കാണിയിൽ കുഞ്ഞികണ്ണൻ അവർകളുടെ കൊച്ചുമകൻ ജ്യോതിഷ് തലശ്ശേരിയെ യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളവും ഗുരുവരാശ്രമം മേൽശാന്തി പ്രസൂൺ ശാന്തികളെ വിജയലാൽ നെടുങ്കണ്ടവും ഗുരു വരാശ്രമം ദേവസ്വം ഭാരവാഹികളായ ശാലിനി ബാബുരാജ്, സുജ നിത്യാനന്ദൻ, ഷമീനാ സന്തോഷ് എന്നിവരെ ഗുരുദർശന രഘനയും വേദിയിൽ വെച്ച് പൊന്നാടയണിയിച്ച് ആദരിച്ചു.
ശാഖകളിൽ ശിവഗിരി മഠം സന്യാസിമാരുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തുവാനും സമുദായംഗങ്ങളിൽ ആദ്ധ്യാത്മിക അവബോധമുണ്ടാക്കാനും തീർത്ഥാടന സമ്മേളനം തീരുമാനിച്ചു.