പാലാ: ആഴമേറിയ ദൈവവിശ്വാസത്തിൽ നിന്നും ഉയർന്നുവരുന്ന പ്രാർത്ഥനാ ജീവിതത്തിലൂടെയാണ് കുടുംബങ്ങൾ പ്രധാനമായും ശാക്തീകരിക്കപ്പെടുന്നതെന്ന് സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ബസേലിയോസ് മാർ ക്ലിമീസ് മെത്രാപ്പോലീത്ത പറഞ്ഞു.
പാറേക്കാട്ട് കുടുംബയോഗം 41-ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തിൽ മാതാപിതാക്കന്മാർ മക്കളുടെ യഥാർത്ഥ സംരക്ഷകരാകണം. കൂടുംബബന്ധങ്ങൾ കൂടുതൽ ആഴപ്പെടണം കുടുംബബന്ധങ്ങൾ തകർക്കുന്ന വിവാഹമോചനങ്ങൾപോലുള്ള വെല്ലുവിളികളെ ക്രിയാത്മകമായി നേരിടണം.
ആത്മീയ കാര്യങ്ങളിൽ അമ്മമാർ പകർന്നു നൽകിയ നിർബന്ധ ബുദ്ധിയോടുകൂടിയുള്ള വിശ്വാസം അഭംഗുരം കാത്തുസൂക്ഷിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സന്ധ്യാപ്രാർത്ഥന അസൗകര്യത്തിൻ്റെ പേരിൽ മാറ്റിവയ്ക്കരുതെന്നും ദൈവവുമായുള്ള ബന്ധമാണ് ഏറ്റവും പരമപ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
കുടുംബയോഗം പ്രസിഡൻ്റ് റവ. ഡോ. ഡൊമിനിക് പാറേക്കാട്ട് വെച്ചൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ റവ ഫാ സെബാസ്റ്റ്യൻ പുത്തൂർ, റവ. ഫാ. ജോസ് പാറേക്കാട്ട്, റവ ഡോ. എമ്മാനുവൽ പാറേക്കാട്ട്, റവ. ഫാ. ആൻറണി വെച്ചൂർ, ജോസ് പാറേക്കാട്ട്, റവ ഫാ ചാക്കോച്ചൻ പാറേക്കാട്ട്, ബിജു മൊളോപറമ്പിൽ, ഡോ സിറിയക്ക് വെച്ചൂർ എന്നിവർ പ്രസംഗിച്ചു.