Advertisment

അനധികൃത മദ്യവില്പനയും മറ്റ് ലഹരിക്കച്ചവടവും അവസാനിപ്പിക്കണം - രാജാക്കാട് മദ്യനിരോധന സമിതി

New Update
madya nirodhana samithi yogam

ഇടുക്കി: രാജാക്കാട് കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത മദ്യക്കച്ചവടവും മറ്റ് ലഹരി വില്പനകളും അവസാനിപ്പിക്കുവാൻ ഉടൻ കർശന നടപടി സ്വീകരിക്കണമെന്ന് മദ്യനിരോധനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വിൻസെൻ്റ് മാളിയേക്കൽ ആവശ്യപ്പെട്ടു.

Advertisment

രാജാക്കാട് പ്രദേശത്തെ, നിയമവിരുദ്ധ മദ്യവില്പനയ്ക്കും കഞ്ചാവ് ഉൾപ്പെടെയുള്ള മറ്റ് ലഹരി വസ്തുക്കളുടെ കച്ചവടങ്ങൾക്കും ഇതിനെല്ലാം കൂട്ടുനില്ക്കുന്ന ചില ഉദ്യോഗസ്ഥർക്കും എതിരെ, മദ്യനിരോധന സമിതി, രാജാക്കാട് നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'കുടിക്കുന്ന ശീലമില്ലാത്തവരെയും ഞങ്ങൾ കുടിപ്പിയ്ക്കും  ' എന്ന് തീരുമാനിച്ച മട്ടിലാണ് എൽ.ഡി.എഫ്. സർക്കാർ വ്യാപകമായി മദ്യശാലകൾ അനുവദിക്കുന്നത്. 

കഴിഞ്ഞ എട്ട് വർഷത്തിനിടെ, മുപ്പത്തിമൂന്ന് ഇരട്ടിയായാണ് സംസ്ഥാനത്ത് ബാറുകൾ വർദ്ധിച്ചത്. 2016-ൽ 29 ബാറുകൾ മാത്രമുണ്ടായിരുന്ന കേരളത്തിൽ ഇപ്പോൾ 932 ബാറുകൾ സർക്കാർ അനുമതിയോടെ പ്രവർത്തിക്കുന്നുണ്ട്. 

കൂടാതെ, ബിവറേജസിൻ്റെ 312 വില്പനശാലകളും 5170 കള്ള് ഷാപ്പുകളും വിദേശമദ്യം വിളമ്പുന്ന നിരവധി ക്ലബ്ബുകളും സംസ്ഥാനത്തുണ്ട്.

ഇതും പോരാഞ്ഞിട്ടാണ് പ്രാദേശിക നേതാക്കളുടെയും എക്സൈസ് ഉദ്യോഗസ്ഥരുടെയും പിൻബലത്തോടെ പലയിടത്തും നടത്തുന്ന അനധികൃത മദ്യവില്പനയും മറ്റ് ലഹരിക്കച്ചവടവും.

നാടും വീടും തൊഴിലിടവും എല്ലാം ലഹരിയിൽ മുക്കുന്ന ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ സർക്കാരും ഉദ്യോഗസ്ഥരും തയ്യാറാകണം.

മദ്യനിരോധനസമിതി ജില്ലാ പ്രസിഡൻ്റ് സിൽബി ചുനയംമാക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി സെമ്പാസ്റ്റ്യൻ കൊച്ചടിവാരം, എബി ഉറുകുഴിയിൽ,ഷാജി കുരിശുമാലി, ടോമി മുത്തനാട്ട്, എന്നിവർ പ്രസംഗിച്ചു.

അനധികൃത മദ്യവില്പനയ്ക്കും ലഹരിവ്യാപനത്തിനും എതിരെ മദ്യനിരോധനസമിതി രാജാക്കാട് നടത്തിയ പ്രതിഷേധയോഗം സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വിൻസെൻ്റ് മാളിയേക്കൽ ഉദ്ഘാടനം ചെയ്യുന്നു.

Advertisment