കായംകുളം: രാജ്യത്തെ മദ്രസകൾ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷൻ നിർദ്ദേശം ഭരണഘടനാവിരുദ്ധമാണെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനം കൂടിയാണന്നും കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി പറഞ്ഞു.
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ എഴുപതാം വാർഷിക ആഘോഷത്തിന്റെആലപ്പുഴ ജില്ലാ തല സ്വാഗത സംഘ രൂപീകരണ യോഗം കായംകുളം വ്യാപാര ഭവനിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിൽ ഇതിന്റെ പേരില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനും മതസൗഹാർദ്ദം തകർക്കാനും ശ്രമം നടക്കുകയാണ്. ദേശീയ ബാലാവകാശ കമ്മീഷന്‍ ഭരണഘടനാവിരുദ്ധമായ തീരുമാനത്തില്‍ നിന്നും ഉടന്‍ പിന്തിരിയണം.
വിചിത്രമായ കാരണങ്ങള്‍ കണ്ടെത്തി രാജ്യത്തെ മദ്രസ സംവിധാനം ഇല്ലാതാക്കാനുള്ള ഗൂഢ ശ്രമമാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്റെ ഭാഗത്ത് നിന്നുവന്ന കത്ത്.രാജ്യത്തെവിടെയും മദ്രസകളോ മദ്രസ വിദ്യാഭ്യാസ ബോര്‍ഡോ സ്‌കൂള്‍ വിദ്യാഭ്യാസത്തെ ഒരു തരത്തിലും എതിര്‍ക്കുന്നില്ല. സ്‌കൂള്‍ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി പറഞ്ഞു.
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ പ്രസിഡൻറ് വി എം അബ്ദുള്ള മൗലവി വടുതല അധ്യക്ഷത വഹിച്ചു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി മുഖ്യ പ്രഭാഷണം നടത്തി.
മദ്രസകള്‍ക്ക് ധന സഹായം നല്‍കരുത്, അവ അടച്ചുപൂട്ടണം തുടങ്ങിയ ദേശീയ ബാലാവകാശ കമ്മീഷൻ്റെ നീക്കങ്ങൾമുസ്‌ലിം ന്യൂനപക്ഷ വിഭാഗത്തിൻ്റെ വിദ്യാഭ്യാസ അവകാശത്തിനും, മതസ്വാതന്ത്ര്യത്തിനും നേരെയുള്ള ആസൂത്രിതമായ കടന്നുകയറ്റമാണന്നും ദേശീയ ബാലാവകാശ കമ്മീഷന്‍ തീരുമാനത്തില്‍ നിന്നും ഉടന്‍ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാങ്ങോട് എ ഖമറുദീൻ മൗലവി, സി എ മൂസ മൗലവി മൂവാറ്റുപുഴ, കെ ജലാലുദ്ദീൻ മൗലവി കായംകുളം, പി കെ സുലൈമാൻ മൗലവി, അഡ്വ കെ പി മുഹമ്മദ്, എ ആർ താജുദ്ദീൻ മൗലവി, പ്രൊഫ. മുഹമ്മദ് സ്വാലിഹ്, യു താജുദ്ദീൻ ബാഖവി, ജലീൽ പുനലൂർ, അഡ്വ ഇ സമീർ, പ്രൊഫ. സലിം, പൂക്കുഞ്ഞ് കോട്ടപ്പുറം, എസ് കെ നസീർ, നൗഷാദ് തൊളിക്കോട്, ഷംസുദീൻ കണ്ണനാകുഴി, അബുജനത, അസീംഖാൻ എന്നിവർ പ്രസംഗിച്ചു