കീരിക്കാട്: കേരളത്തിലെ യുവാക്കൾ സമർത്ഥരാണെന്നും അവരുടെ പഠന കാമ്പസുകൾ പാർടൈം തൊഴിലിടങ്ങൾ കൂടിയാകണമെന്നും യു. പ്രതിഭ എം എൽ എ പറഞ്ഞു. കീരിക്കാട് മഹല്ലിൻറെ ഇഖ്റഅ അവാർഡ്ദാന സമ്മേളനം ഉദ്ഘാടനം ചെയ്തും ജമാഅത്തിൻറെ വയനാട് ഫണ്ട് സ്വീകരിച്ചും സംസാരിക്കുകയായിരുന്നു അവർ.
ജനം വിശ്വാസ പൂർവ്വം ശിരസ് കുനിക്കുന്ന ആരാധനാലയങ്ങൾ അവർക്കായുള്ള ക്ഷേമ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് സ്വർണ്ണ മെഡൽ വിതരണം ചെയ്ത സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.എ.ഹക്കീം പറഞ്ഞു.
ജനങ്ങളിൽ നിന്ന് എന്ത് വസൂലാക്കാമെന്നാണ് പല കമ്മറ്റിക്കാരുടെയും ചിന്ത. എന്നാൽ ജനങ്ങൾക്ക് എന്ത് നല്കാമെന്നായിരുന്നു സമുദായാചാര്യന്മാർ ചിന്തിച്ചത്. പ്രവാചകൻ അതിന് ഉത്തമ മാതൃകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ചൂഷണ മുക്ത ലോകക്രമത്തിന് ജനങ്ങൾ വിവരമുള്ളവരായിരിക്കണം.പൗരൻറെ വിവരം ലഭിക്കാനുള്ള അവകാശത്തെ സംരക്ഷിച്ചു നല്കുന്നത് ദൈവാരാധനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കീരിക്കാട് മുസ് ലിം ജമാഅത്ത് ഇമാം ഷിഹാബുദ്ദീൻ സഖാഫി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ജമാഅത്ത് വൈസ് പ്രസിഡൻറ് പി.എ.അബ്ദുൽ ഖാദിർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. സൈഫുദ്ദിൻ സ്വാഗതം പറഞ്ഞു.
തിരുവിതാംകൂർ ദേവസം ബോർഡ് മെമ്പർ അഡ്വ.എ.അജി കുമാർ, മുനിസിപ്പൽ കൗൺസിലർമാരായ ഏ.ജെ ഷാജഹാൻ, നവാസ് മുണ്ടകത്തിൽ, ജമാഅത്ത് ഭാരവാഹികളായ ഹുസൈൻമരങ്ങാട്ട്, നാസർ ബാബു/താജുദ്ദിൻ ഇല്ലിക്കുളം, സുനീർ പുത്തൻകണ്ടത്തിൽ എന്നിവർ സംസാരിച്ചു. ഓ.ഹാലിദ് കൃതജ്ഞത പറഞ്ഞു.