ഇടുക്കി: ഭൗമസൂചിക പദവി ലഭിച്ച കാന്തല്ലൂർ മലപ്പൂണ്ടിന് (വെളുത്തുള്ളി) റെക്കോഡ് വില. ഒരു കിലോ പച്ച വെളുത്തുള്ളിക്ക് 200 മുതൽ 350 രൂപ വരെ വില ഈ സീസണിൽ കർഷകന് ലഭിച്ചു. മധുരയ്ക്ക് സമീപമുള്ള വടുകുപ്പെട്ടി വെളുത്തുള്ളി ചന്തയിൽ എത്തിച്ച വെളുത്തുള്ളിക്കാണ് ലേലത്തിലൂടെ ഈ വില ലഭിച്ചത്.
ഇന്ത്യയിലെ ഏറ്റവും വലിയ വെളുത്തുള്ളി വിപണിയാണ് വടുകുപ്പെട്ടി വിപണി. 2022 സീസണിൽ 100 രൂപയും 2021 സീസണിൽ പരമാവധി 50 രൂപയും മാത്രമാണ് വില ലഭിച്ചത്.
എന്നാൽ ഇത്തവണ മറ്റ് മേഖലകളിൽ വിളവ് കുറഞ്ഞതും വരവ് കുറഞ്ഞതും മൂലമാണ് കാന്തല്ലൂർ വെളുത്തുള്ളിക്ക് നല്ല വില ലഭിച്ചത്.
കാരറ്റ്, കാബേജ്, ഉരുളക്കിഴങ്ങ്, വിവിധയിനം ബീൻസുകൾ തുടങ്ങി ശീതകാല പച്ചക്കറി വിളയുന്ന കേരളത്തിലെ രണ്ടു പഞ്ചായത്തുകളാണ് കാന്തല്ലൂരും വട്ടവടയും. പച്ചക്കറി വിളവെടുത്താലും ന്യായവിലയ്ക്ക് വിറ്റഴിക്കുവാൻ വിപണിയില്ല. എന്നാൽ വെളുത്തുള്ളിക്ക് തമിഴ്നാട്ടിലെ വടുകുപ്പെട്ടി, മേട്ടുപാളയം വിപണികൾ ഉള്ളതിനാൽ കാന്തല്ലൂരിൽ ഇത്തവണ കൂടുതൽ കർഷകരും വെളുത്തുള്ളി കൃഷിയാണ് ചെയ്തത്.
250 ടൺ വെളുത്തുള്ളിയാണ് വടുകുപ്പെട്ടി വിപണിയിൽ എത്തിയത്. ഗുണമേൻമ കൂടിയതിനാലും രുചിയേറെ ഉള്ളതിനാലും കാന്തല്ലൂർ മലപ്പൂണ്ട് വിത്തുകൾക്കായിട്ടാണ് ഉപയോഗിക്കുന്നത്. കേരളത്തിലെ വിപണികളിൽ ഈ വെളുത്തുള്ളി എത്തുന്നില്ല. സർക്കാർ ഏജൻസികൾ വെളുത്തുള്ളി സംഭരിക്കുവാൻ തയ്യാറാകുന്നില്ല. കാന്തല്ലൂർ, മറയൂർ മേഖലയിൽ എത്തുന്ന സഞ്ചാരികൾ മാത്രമാണ് ഈ വെളുത്തുള്ളി വാങ്ങി വരുന്നത്.
ഇവിടെ ഒരു കിലോ വെളുത്തുള്ളിക്ക് 250 മുതൽ 350 രൂപ വരെയാണ് വില