ഇടുക്കി: തൊടുപുഴ നഗരസഭയിൽ അമൃത് 2.0 കുടിവെള്ള പദ്ധതിക്ക് തുടക്കമായി. രണ്ടായിരത്തോളം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി 9.64 കോടിയുടെ പദ്ധതിയാണ് ഏറ്റെടുക്കുന്നത്.
പദ്ധതി വിലയിരുത്തുന്നതിനായി മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, കൗണ്‍സിലർമാർ വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർ, കരാറുകാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
നഗരസഭ 13-ാം വാർഡിലെ ഇടികെട്ടിപ്പാറ, 11-ാം വാർഡിലെ കാഞ്ഞിരംപാറ എന്നിവിടങ്ങളിലായി ടാങ്കുകളുടെ നിർമാണവും പൈപ്പിടലും ഒരേ സമയം നടക്കുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
കുടിവെള്ള കണക്ഷൻ ആവശ്യമുള്ള ഗുണഭോക്താക്കൾ ഉടമസ്ഥാവകാശ സാക്ഷ്യപത്രം, ആധാർ കാർഡ്, റേഷൻ കാർഡ് പകർപ്പ് എന്നിവ സഹിതം അപേക്ഷ ബന്ധപ്പെട്ട കൗണ്‍സിലർമാർക്ക് നൽകണം. വകയിരുത്തിയിട്ടുള്ള തുകയിൽ അധികരിക്കാതെ ആവശ്യമായവർക്കെല്ലാം കണക്ഷൻ നൽകുമെന്നും അധികൃതർ അറിയിച്ചു.