Advertisment

ഹോളി: തീയതി, ഐതീഹ്യം, ആഘോഷങ്ങള്‍ എല്ലാം അറിയാം

New Update

നിറങ്ങളുടെ ഉത്സവമായ ഹോളി ഇങ്ങ് വന്നെത്തി. എല്ലാവരും പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ ഹോളിയ്ക്കായി വലിയ ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞും. ഇപ്പോള്‍ ദക്ഷിണേന്തയിലും ഹോളി ആഘോഷിക്കുന്നതിനാല്‍ ഏകദേശം രാജ്യം മുഴുവനും വര്‍ണ്ണോത്സവത്തിനായി കാത്തിരിക്കുകയാണ്. ഫാല്‍ഗുന മാസത്തിലെ (ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ) പൗര്‍ണമി നാള് മുതലാണ് ഹോളി ആഘോഷിക്കുന്നത്. പൂര്‍ണചന്ദ്രന്‍ ഉദിക്കുന്ന രാവില്‍ തുടങ്ങുന്ന ഹോളി ആഘോഷങ്ങള്‍ പിറ്റേ ദിവസം അതിന്റെ ഏറ്റവും മൂര്‍ദ്ധന്യത്തിലെത്തുന്നു.

Advertisment

publive-image

ഇത്തവണത്തെ ഹോളി 2023 മാര്‍ച്ച് ഏഴ്, എട്ട് തീയതികളിലായിട്ടാണ് ആഘോഷിക്കുന്നത്. ഹോളിക ദഹന്‍ മാര്‍ച്ച് ഏഴിനും ധുലന്ദി മാര്‍ച്ച് എട്ടിനും നടക്കും. ഹോളിക ദഹന്റെ മുഹൂര്‍ത്തം മാര്‍ച്ച് ഏഴ് ചൊവ്വാഴ്ച സന്ധ്യക്ക് 06.23 മുതല്‍ 08.51 വരെയാണ്.

ഹോളിയുമായി ബന്ധപ്പെട്ട് പല രീതിയിലുള്ള ഐതീഹ്യങ്ങളുണ്ട്. ഈ ഐതീഹ്യങ്ങളുമായി മുനനിര്‍ത്തി ഹോളി ആഘോഷങ്ങളിലും പൂജകളിലും ചെറിയ മാറ്റങ്ങള്‍ പ്രാദേശികമായി കാണാവുന്നതാണ്. പ്രചാരത്തിലുള്ള ഒരു പ്രധാന ഐതീഹ്യം പ്രഹ്ലാദനുമായി ബന്ധപ്പെട്ടതാണ്. മൂന്നു ലോകങ്ങളും കീഴടക്കിയ അസുര ചക്രവര്‍ത്തി ഹിരണ്യകശ്യപു, ത്രിഭുവനങ്ങളിലുള്ള സകലരും തന്നെ ആരാധിക്കണമെന്നും ഉത്തരവിട്ടു. എന്നാല്‍ ഹിരണ്യകശ്യപുവിന്റെ മകന്‍ ബാലനായ പ്രഹ്ലാദന്‍ മാത്രം പിതാവിന്റെ ആജ്ഞയെ ധിക്കരിച്ച് മഹാവിഷ്ണുവിനെ ഭജിക്കുവാന്‍ തുടങ്ങി.

ഇതില്‍ കുപിതനായ അസുരന്‍ തന്റെ മകന്റെ കൊലപ്പെടുത്താനായി പല വഴികളും നോക്കിയിട്ടും വിജയിച്ചില്ല. ഒടുവില്‍, ഹിരണ്യകശ്യപുവിന്റെ സഹോദരി ഹോളിഗ തന്നെ എത്തി. ഹോളിഗയ്ക്ക് അഗ്നിദേവന്റെ അനുഗ്രഹമുള്ളതിനാല്‍ അഗ്നിയില്‍ അവള്‍ക്ക് ഒന്നും സംഭവിക്കില്ല. അതിനാല്‍ പ്രഹ്ലാദനെ കൂട്ടി ഹോളിഗ അഗ്നി മധ്യയില്‍ ഇരുന്നു. എന്നാല്‍ മഹാവിഷ്ണുവിന്റെ അനുഗ്രഹത്താല്‍ പ്രഹ്ലാദന് ഒന്നും സംഭവിച്ചില്ല. ഹോളിഗ എന്ന രാക്ഷസി അഗ്നിയില്‍ വെന്തുമരണമടയുകയും ചെയ്തു.

തിന്മയ്ക്ക മേല്‍ നന്മ നേടിയ ഈ വിജയത്തിന്റെ ആഘോഷമാണ് ഹോളിയായി പരിണമിച്ചത്. മറ്റൊരു ഐതീഹ്യം ഇങ്ങനെയാണ് - സതി ദേവി ഹോമാഗ്നിയില്‍ ആത്മഹൂതി ചെയ്തതിന് ശേഷം വൈരാഗ്യയായ പരമശിവന്‍ കോപാകുലനായി കഠിനമായ തപസ്സില്‍ ഏര്‍പ്പെട്ടു. ശിവ തപസ്സിനാല്‍ ത്രിലോകങ്ങളും നശിക്കുമെന്ന് മനസ്സിലാക്കിയ ദേവഗണങ്ങള്‍ കാമദേവനെ സമീപിച്ചും. പരമശിവനെ പതിയായി ലഭിക്കുന്നതിനായി പാര്‍വ്വതി ദേവിയും തപസ്സിലായിരുന്നു.

പരമശിവനെ പാര്‍വ്വതി ദേവിയില്‍ അനുരക്തനാക്കി തപസ്സ് മുടക്കുന്നതിനാണ് ദേവന്മാര്‍ കാമദേവനെ സമീപച്ചത്. കാമദേവന്‍ ആ അഭ്യര്‍ത്ഥന സ്വീകരിച്ച് ശിവസന്നിധിയില്‍ എത്തി. തുടര്‍ന്ന് കാമബാണം എയ്തു ശിവ തപസ്സിന് ഭംഗം വരുത്താന്‍ ശ്രമിച്ചു. ഇതില്‍ ക്രുധനായ പരമശിവന്‍ തന്റെ തൃക്കണ്ണാല്‍ കാമദേവനെ ദഹിപ്പിച്ചു. പിന്നീട് പരമശിവന്‍ കാമദേവന്റെ ത്യാഗത്തില്‍ സംപ്രീതനായി പുനര്‍ജന്മം നല്‍കി. ത്രിഭുവന രക്ഷ്യ്ക്ക് വേണ്ടി കാമദേവന്‍ നടത്തിയ ത്യാഗം ഹോളിയായി ആഘോഷിച്ചു തുടങ്ങി.

രാധാകൃഷ്ണന്മാരുടെ പ്രണയകാലമാണ് ഹോളി ആഘോഷം എന്നും ഒരു കഥയുണ്ട്. കാര്‍മുകില്‍ വര്‍ണ്ണനായ കണ്ണനെ രാധയും ഗോപികമാരും കളിയാക്കിയപ്പോള്‍ അവരുടെ ദേഹത്ത് നിറങ്ങല്‍ തൂവി കൃഷ്ണന്‍ ലീലകള്‍ കാണിച്ചുവെന്നും അതാണ് ഹോളിയില്‍ നിറങ്ങള്‍ വാരിവിതറുന്നതെന്നുമാണ് ഐതീഹ്യം. ഇവരുടെ പ്രണയലീലകള്‍ മദനോത്സവമായി കൊണ്ടാടുന്നു. ഇത്തരത്തില്‍ പല കഥകളും ആചാരങ്ങളും ഹോളിയുമായി ബന്ധപ്പെടുത്തി പ്രചരിച്ച് വരുന്നു.

Advertisment