ഇന്ത്യയുടെ ശത്രുക്കള്‍ കമ്മ്യൂണിസ്റ്റ്കാരും മുസ്ലിങ്ങളും ക്രിസ്ത്യാനികളുമാണെന്നാണ് ആര്‍എസ്എസിന്‍റെ സിദ്ധാന്തം. ചരിത്രപരമായി ആര്‍എസ്എസ് തുടരുന്ന വിശ്വാസ പ്രമാണം തന്നെയാണിത്. നാളിതു വരെ സംഘടന ഈ വിശ്വാസം തിരുത്തിയിട്ടില്ല. ഇളവു വരുത്തിയിട്ടുമില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോഴത്തെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ മുസ്ലിം സമുദായത്തിനു നേരേ നടത്തുന്ന ആക്രമണങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസിലാകും. എങ്കിലും കേരളത്തിലെന്തെങ്കിലും രാഷ്ട്രീയ ലാഭമുണ്ടാകണമെങ്കില്‍ ക്രിസ്ത്യന്‍ വോട്ടു വേണമെന്നും നരേന്ദ്ര മോദിക്കറിയാം. അതുകൊണ്ട് കേരളത്തില്‍ മാത്രം ക്രിസ്ത്യാനികളോട് ഒരു മൃദു സമീപനം.
കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ജീവവായുവാണ് ആര്‍എസ്എസ്. കമ്മ്യൂണിസ്റ്റുകളുടെ മുഖ്യ ശത്രു. കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് ഗ്രാമത്തില്‍ ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ ജനിച്ച് ഉത്തമനായ കമ്മ്യൂണിസ്റ്റുകാരനായി വളര്‍ന്ന ഇപി ജയരാജന്‍ ബിജെപിയുടെ കേരള പ്രഭാരി പ്രകാശ് ജാവദേക്കറെ കണ്ടു എന്നു പറഞ്ഞത് കേരളത്തിലെ സിപിഎം പ്രവര്‍ത്തകരെ ഏറെ ഞെട്ടിച്ചു. താഴേ തട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകരെ ഇപിയുടെ വാക്കുകള്‍ വേദനിപ്പിക്കുകയും തളര്‍ത്തുകയും ചെയ്തു. ഇടതുപക്ഷ നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കി.
ജാവദേക്കറെ മകന്‍റെ വീട്ടില്‍ വെച്ചു കണ്ട കാര്യം ഇപി മാധ്യമപ്രവര്‍ത്തകരോടു പഞ്ഞതാവട്ടെ തെരഞ്ഞെടുപ്പു ദിവസം കാലത്ത്. ബിജെപിയുമായി ഇപി ബന്ധപ്പെട്ട കാര്യം പാര്‍ട്ടിയുടെ ആലപ്പുഴ മണ്ഡലം സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ തന്നെ വെളിപ്പെടുത്തിയതിനേ തുടര്‍ന്ന് സംസ്ഥാനത്ത് വലിയ രീതിയില്‍ കത്തിപ്പടരുകയായിരുന്നു വിവാദം. കണ്ണൂരില്‍ രാവിലെ വോട്ടു രേഖപ്പെടുത്തി പുറത്തിറങ്ങിയ അദ്ദേഹത്തോട് സ്വാഭാവികമായും മാധ്യമങ്ങള്‍ ജാവദേക്കറുമായി സംസാരിച്ചോയെന്നു ചോദിച്ചു. മകന്‍റെ വീട്ടില്‍ നേരത്തെ അറിയിക്കാതെ കടന്നു വന്ന ജാവദേക്കറോട് സാമാന്യ മര്യാദയ്ക്ക് കയറിയിരിക്കാന്‍ പറഞ്ഞുവെന്നേയുള്ളുവെന്നായിരുന്നു ഇപിയുടെ മറുപടി. ഒന്നും സംസാരിച്ചില്ലെന്നും കൂട്ടിച്ചേര്‍ത്തു.
അതു ശരിയായിരിക്കാം. ജാവദേക്കര്‍ ബിജെപിയുടെ മുന്‍നിര നേതാവാണ്. മുന്‍ കേന്ദ്ര മന്ത്രിയും. പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപിയുടെ കേരളത്തിന്‍റെ ചുമതല നോക്കാന്‍ പ്രത്യേകമായി നിയോഗിച്ചതാണ് ജാവദേക്കറെ. കേരള പ്രഭാരി എന്നു സ്ഥാനപ്പേര്.
ജാവദേക്കര്‍ക്ക് ഒരു കര്‍മ്മം നിര്‍വഹിക്കാനുണ്ടായിരുന്നു. ബിജെപി നേതൃതലത്തിലേയ്ക്കു മറ്റു പാര്‍ട്ടികളില്‍ നിന്നും കൂടുതല്‍ നേതാക്കളെ കൊണ്ടുവരിക എന്നതു തന്നെ. സ്വന്തം പാര്‍ട്ടിയില്‍ ഇപി നിരാശനായിരുന്ന സമയത്തായിരുന്നു ജാവദേക്കറുടെ വരവ്. ഒരു വര്‍ഷം മുമ്പ്. പാര്‍ട്ടി സെക്രട്ടറിയായി എം.വി. ഗോവിന്ദനെ തെരഞ്ഞെടുത്തത് ഇപിയെ ആകെ തളര്‍ത്തിയ സമയം. പാര്‍ട്ടിയും സര്‍ക്കാരും സംഘടിപ്പിച്ച പല പരിപാടികളില്‍ നിന്നും ഇപി വിട്ടുനിന്നു. ഇടതു മുന്നണി കണ്‍വീനര്‍ ആയിട്ടുപോലും. എങ്കിലും പാര്‍ട്ടി നേതൃത്വം അദ്ദേഹത്തോട് ഒരു മൃദു സമീപനമാണെടുത്തത്.
ഇപി ജയരാജന്‍ സ്വന്തം പാര്‍ട്ടി നേതൃത്വത്തോടു കാട്ടിയ പരസ്യ നിലപാടു മുതലാക്കുക എന്നതായിരുന്നിരിക്കണം ജാവദേക്കറുടെ ലക്ഷ്യം. അതു വിജയിച്ചില്ല.
പക്ഷെ ബിജെപിയില്‍ ചേരാന്‍ തയ്യാറായി ഇപി ഡല്‍ഹിയിലെത്തിയിരുന്നുവെന്നും അവിടെ വെച്ച് ഒരു ഫോണ്‍ സന്ദേശം ലഭിച്ചതിനേ തുടര്‍ന്ന് ഇപി മനസ് മാറ്റുകയായിരുന്നുവെന്നും ശോഭാ സുരേന്ദ്രന്‍ മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് വിഷയത്തിന്‍റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
കറതീര്‍ന്ന കമ്മ്യൂണിസ്റ്റുകാരനാണ് ഇ.പി. ജയരാജന്‍ എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ ഉത്തരവാദിത്വങ്ങള്‍ ഏറെയുള്ള ഒരു സ്ഥാനത്തിരിക്കുന്ന ഇപി അതിനുതക്ക ജാഗ്രത പുലര്‍ത്തിയില്ലെന്നതാണ് വസ്തുത. മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടിയതും ഇതുതന്നെ. ദല്ലാള്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന നന്ദകുമാറുമായുള്ള കൂട്ടുകെട്ടിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു.
സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ക്കും ഇപിയുടെ ചെയ്തികളോടു സന്ധി ചെയ്യാനാവില്ല. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഇപിയെ നീക്കണമെന്ന് മുന്നണി യോഗത്തില്‍ സമ്മര്‍ദ്ദം മുറുകിയേക്കാം. കാനം രാജേന്ദ്രന്‍റെ നിര്യാണത്തെ തുടര്‍ന്ന് പാര്‍ട്ടി സെക്രട്ടറിയായി നിയോഗിക്കപ്പെട്ട ബിനോയ് വിശ്വം നേരിടുന്ന ആദ്യത്തെ വെല്ലുവിളിയാണിത്. ഇടതു മുന്നണിയില്‍ സിപിഎം കഴിഞ്ഞാല്‍ ഏറ്റവും വലിയ കക്ഷിയാണ് സിപിഐ.
പാര്‍ട്ടിയില്‍ 75 വയസ് എന്ന പ്രായപരിധിയോടടുക്കുന്ന ഇപി ജയരാജന്‍ എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും പ്രവര്‍ത്തിച്ചാണ് സിപിഎമ്മിലെത്തിയത്. ഡിവൈഎഫ്ഐയുടെ രൂപീകരണത്തെ തുടര്‍ന്ന് സംഘടനയുടെ ആദ്യ ദേശീയ പ്രസിഡന്‍റായതും ഇപി ആയിരുന്നു.
കണ്ണൂരില്‍ സിപിഎം അതിരൂക്ഷമായ പ്രതിസന്ധികളിലൂടെ കടന്നു പോയപ്പോഴൊക്കെ ഇപി പാര്‍ട്ടിയുടെ മുന്‍നിരയിലുണ്ടായിരുന്നു. സിപിഎം - ആര്‍എസ്എസ് സംഘര്‍ഷം പലപ്പോഴും കണ്ണൂര്‍ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയിട്ടുണ്ട്.
1994 - 95 കാലഘട്ടം സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള വലിയ ഏറ്റുമുട്ടലിനും സാക്ഷ്യം വഹിച്ചു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ പഞ്ചാബില്‍ പോയി മടങ്ങിവന്ന വഴി ഡല്‍ഹിയില്‍ നിന്നുള്ള രാജധാനി എക്സ്പ്രസ് ട്രെയിനില്‍ യാത്രചെയ്യവെ ഇപിയെ വെടിവെച്ചു കൊലപ്പെടുത്താനും ശ്രമമുണ്ടായി. രണ്ട് അക്രമികള്‍ ജയരാജനു നേരെ വെടി വെയ്ക്കുകയായിരുന്നു. കഴുത്തിലാണ് വെടിയുണ്ട തറച്ചത്. ഗുരുതരമായ പരിക്കുകളോടെ ഇപി രക്ഷപെട്ടു. എങ്കിലും ഡോക്ടര്‍മാര്‍ക്ക് കഴുത്തില്‍ നിന്നു വെടിയുണ്ട നീക്കം ചെയ്യാന്‍ കഴിഞ്ഞില്ല. ഇന്നും കഴുത്തില്‍ വെടിയുണ്ടയുമായാണ് ഇപി ജീവിക്കുന്നത്. ഏറെ ശാരീരികാസ്വാസ്ഥ്യങ്ങളോടെ. ശശി, ദിനേശന്‍ എന്നീ രണ്ടു പ്രതികള്‍ പോലീസ് പിടിയിലായി.
ഇങ്ങനെയൊക്കെ കടുത്ത കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പശ്ചാത്തലമുള്ള ഇപി ബിജെപിയോടും ആര്‍എസ്എസിനോടും സന്ധി ചെയ്യുമോ എന്ന ചിന്ത സിപിഎം അണികളെ വല്ലാതെ നോവിക്കുന്നു.