കോഴിക്കോട്: പാര്‍ട്ടിയുടെ വേദികളില്‍ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നതില്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഇതിന് പിന്നില്‍ ആരെങ്കിലുമുണ്ടെങ്കില്‍ ശക്തമായ നടപടി എടുക്കണമെന്നും, വയനാട് ക്യാമ്പില്‍ തനിക്കെതിരെ വിമര്‍ശനം ഉണ്ടായെന്ന തരത്തില്‍ ഇല്ലാത്ത വാര്‍ത്തകള്‍ വന്നുവെന്നും. ഇതെല്ലാം പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു.

”പാലക്കാട് ഉപതെരഞ്ഞെടുപ്പ് ചുമതല എന്നെ ഏല്‍പ്പിച്ചിട്ടുണ്ട്. ഇന്നലെയാണ് ഔദ്യോഗികമായി കോണ്‍ഗ്രസ് ഇക്കാര്യം അറിയിച്ചത്.ചുമതല ഏറ്റെടുത്ത് പ്രവര്‍ത്തിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയുടെ ചാര്‍ജ് സെക്രട്ടറിമാരുടെ വില കുറച്ചു കാണിക്കാനല്ല മുതിര്‍ന്ന നേതാക്കള്‍ക്ക് ജില്ലകളുടെ ചുമതല നല്‍കിയത്. തദ്ദേശ തെരഞ്ഞെടുപ്പ് വളരെ പ്രാധാന്യം അര്‍ഹിക്കുന്നത് കൊണ്ടാണ് ഉപതെരഞ്ഞെടുപ്പിന് മുതിര്‍ന്ന നേതാക്കളെ ചുമതല ഏല്‍പ്പിച്ചത്. മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുളള തെരച്ചില്‍ നടക്കുന്ന ഷിരൂരിലേക്ക് കേരള മന്ത്രിമാര്‍ പോകാന്‍ വൈകി.

മന്ത്രിമാര്‍ നേരത്തെ ഷിരൂരില്‍ എത്തിയെങ്കില്‍ ജനങ്ങള്‍ക്ക് കുറച്ച് കൂടി ആശ്വാസമാകുമായിരുന്നു. വൈകിയാണ് മന്ത്രിമാരുടെ സന്ദര്‍ശനം. സിദ്ധാരാമയ്യ പോയ അന്ന് തന്നെ കേരളാ മന്ത്രിമാരും പോകണമായിരുന്നു. അര്‍ജുന്റെ കുടുംബത്തിനെതിരെയുണ്ടായ സൈബര്‍ ആക്രമണം വേദന ഉണ്ടാക്കുന്നതാണ്. ശക്തമായ നടപടി വേണം. കേരളത്തില്‍ നാഷണല്‍ ഹൈവേയുടെ വര്‍ക്കിലും അപാകതയുണ്ട”. ഇന്ന് കര്‍ണാടകയില്‍ നടന്നത് പോലെയുളള അപകടം ഇവിടെയും വന്നേക്കാമെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.