കൊച്ചി: സോളാര്‍ പീഡനക്കേസില്‍ എഴുതിച്ചേര്‍ത്ത കത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന ആവശ്യത്തില്‍ നിന്നും പിന്‍മാറാനാകാത്ത സ്ഥിതിയിലായിരിക്കുകയാണ് ഭരണപക്ഷവും പ്രതിപക്ഷവും.
ഗൂഢാലോചന അന്വേഷിച്ചാല്‍ കൂടുതല്‍ വെട്ടിലാകുക ഇടതുപക്ഷമാണെങ്കിലും പ്രതിപക്ഷത്തിനെതിരെയും ചില ഘടകങ്ങള്‍ തിരിഞ്ഞുകുത്താന്‍ സാധ്യത കാണുന്നവരുണ്ട്.
കാരണം, സോളാര്‍ ഗൂഢാലോചനയിലൂടെ സര്‍ക്കാര്‍ താഴെ വീണാല്‍ അതില്‍ രണ്ട് തരം ഗുണഭോക്താക്കള്‍ ഉണ്ടായിരുന്നതായാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ഒന്ന്, പീഡനകേസില്‍ യുഡിഎഫ് മുഖ്യമന്ത്രിക്ക് രാജിവയ്ക്കേണ്ടി വന്നാല്‍ അതിന്‍റെ രാഷ്ട്രീയ ഗുണഭോക്താക്കളായി മാറുന്ന അന്നത്തെ പ്രതിപക്ഷം.
രണ്ട്, കാലാവധി ബാക്കി നില്‍ക്കെ മുഖ്യമന്ത്രി രാജിവച്ചാല്‍ പകരം മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള കോണ്‍ഗ്രസിനെ മറുവിഭാഗം. പക്ഷേ കേസില്‍ ഉറച്ചു നില്‍ക്കുന്നതിന് പണം വാഗ്ദാനം ചെയ്തതായി അന്ന് പരാതിക്കാരി വെളിപ്പെടുത്തിയത് ഇപി ജയരാജന്‍റെ പേരാണ്. സിബിഐ റിപ്പോര്‍ട്ടില്‍ അതിനൊപ്പം ഒരു മന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ വേറെയുമുണ്ട്. അക്കൂട്ടത്തില്‍ കോണ്‍ഗ്രസിലെ ആരുടെയും പേരില്ലെന്നതാണ് പ്രതിപക്ഷത്തിന്‍റെ ആശ്വാസം.
അതേസമയം പ്രതിപക്ഷത്തിന് ഈ കേസില്‍ മറ്റൊരു രാഷ്ട്രീയ ലാഭം കൂടിയുണ്ട്. ജോസ് കെ മാണിക്കെതിരെ ഉണ്ടായ ഗൂഢാലോചന അന്വേഷിക്കേണ്ടിവന്നാല്‍ വെട്ടിലാകുക ഇടതുപക്ഷമാണ്.
പരാതിക്കാരിയുടെ കത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട 4 പേജുകളിലാണ് ഉമ്മന്‍ ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരുകളുള്ളത്. ആ പേരുകള്‍ ചേര്‍ക്കാന്‍ നിര്‍ബന്ധിച്ചത് അന്നത്തെ പ്രതിപക്ഷത്തിനൊപ്പം ഗൂഢാലോചന നടത്തിയ കെബി ഗണേശ് കുമാറിന്‍റെ ബന്ധുവും പേഴ്സണല്‍ സ്റ്റാഫ് അംഗവും ചേര്‍ന്നാണ് എന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അത് ജോസ് കെ മാണിക്കും ഇടതുപക്ഷത്തിനുമെതിരെ ആയുധമാക്കാന്‍ യുഡിഎഫ് ശ്രമിക്കും.
പക്ഷേ, ജോസ് കെ മാണിക്കെതിരെ എഴുതിച്ചേര്‍ക്കപ്പെട്ട ആരോപണം പ്രഥമദൃഷ്ട്യാതന്നെ നിലനില്‍ക്കുന്നതല്ലായിരുന്നു. ഡല്‍ഹിയിലെ ഒരു പബ്ലിക് ടോയ്ലെറ്റില്‍ വച്ച് അരുതാത്ത ബന്ധത്തിന് പ്രേരിപ്പിച്ചു എന്നു മാത്രമായിരുന്നു ആരോപണം. അതിനാല്‍ തന്നെ തികച്ചും ക്രെഡിബിലിറ്റിയില്ലാത്ത ഇത് കേസെടുക്കാനോ രാഷ്ട്രീയ ആയുധമാക്കാനോ പിസി ജോര്‍ജ് ഒഴികെ മറ്റാരും താല്‍പര്യപ്പെട്ടതുമില്ല.
അതേ ജോര്‍ജ് പിന്നീട് ചക്കരപ്പെണ്ണിന്‍റെ കെണിയില്‍ വീഴുകയും ചെയ്തു. ജോര്‍ജ് തന്നോട് മോശമായി പെരുമാറിയെന്ന ആരോപണം പിന്നീട് സ്ഥലവും സാഹചര്യവും ഫോണ്‍കോളും ഉള്‍പ്പെടെ ചേര്‍ത്ത് 'ചക്കരപ്പെണ്ണ് ' പുറത്തുവിടുചയും ചെയ്തിരുന്നു.
അന്ന് ആ സ്ഥലത്തു വച്ച് ചക്കരപ്പെണ്ണിനെ കണ്ട കാര്യം പിസി ജോര്‍ജും നിഷേധിച്ചിട്ടില്ല. പക്ഷേ മോശം പെരുമാറ്റം തന്‍റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് ജോര്‍ജ് വ്യക്തമാക്കുകയും ചെയ്തു.