മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘാംഗം എന്നവകാശപ്പെട്ട് മുംബൈ ട്രാഫിക് പൊലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ലോറന്‍സ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാൻ അഞ്ചു കോടി രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വാട്‌സ് ആപ്പ് വഴിയാണ് ഭീഷണി സന്ദേശം. പണം നല്‍കിയില്ലെങ്കില്‍ വെടിയേറ്റ് കൊല്ലപ്പെട്ട മുന്‍ മന്ത്രിയും എന്‍.സി.പി നേതാവുമായ ബാബ സിദ്ദീഖിയുടേതിനേക്കാള്‍ മോശമാകും സല്‍മാന്‍ ഖാന്റെ അവസ്ഥയെന്നും സന്ദേശത്തില്‍ പറയുന്നു.
സൽമാനുമായുള്ള അടുപ്പമാണ് സിദ്ദീഖിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയമുണ്ട്. ബിഷ്‌ണോയിയുടെ സംഘത്തില്‍പ്പെട്ടവരാണ് സിദ്ദീഖിയെ കൊലപ്പെടുത്തിയത്.
പിന്നാലെ സൽമാന്‍റെ വീടിന് പൊലീസ് സുരക്ഷ വർധിപ്പിപ്പിച്ചിരുന്നു. ‘ഇതൊന്നും നിസാരമായി കാണരുത്. ലോറന്‍സ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാനും ജീവനോടെ ഇരിക്കാനും സല്‍മാന്‍ ഖാന്‍ അഞ്ചു കോടി രൂപ നല്‍കണം. പണം നല്‍കിയില്ലെങ്കില്‍ ബാബ സിദ്ദീഖിയുടെ അവസ്ഥയേക്കാള്‍ മോശമാകും’ -എന്നായിരുന്നു മുംബൈ ട്രാഫിക് പൊലീസിന് ലഭിച്ച ഭീഷണി സന്ദേശം.