Advertisment

ഹേമ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണം, മൊഴി കൊടുത്തവരുടെ സ്വകാര്യത സംരക്ഷിക്കണം; മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉന്നയിച്ചത് എന്തെല്ലാം ?  വ്യക്തമാക്കി ഡബ്ല്യുസിസി

മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കി ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്

New Update
wcc

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കി ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ആശങ്കകളും ആവശ്യങ്ങളും അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി ഡബ്ല്യുസിസി വ്യക്തമാക്കി.

Advertisment

ഡബ്ല്യുസിസിയുടെ കുറിപ്പ്:

ഡബ്ല്യുസിസി ഇന്നലെ മുഖ്യമന്ത്രിയെ കണ്ട് താഴെ പറയുന്ന വിഷയങ്ങൾ ചർച്ച ചെയ്യുകയുണ്ടായി.

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിട്ട സാഹചര്യത്തിൽ രൂപം കൊണ്ട സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ ടേംസ് ഓഫ് റഫറൻസ് ലഭ്യമാക്കണമെന്നും, മൊഴി കൊടുത്ത സ്ത്രീകളുടെ സ്വകാര്യതയും മൊഴിയുടെ രഹസ്യാത്മകതയും സൂക്ഷിക്കേണ്ട ആവശ്യകത ഏറെ പ്രധാനമാണെന്നതിനാൽ ഇതിലുള്ള ഞങ്ങളുടെ വളരെ ആഴത്തിലുള്ള ആശങ്ക മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു.

ഹേമ കമ്മറ്റിയിൽ മൊഴി നൽകിയ സ്ത്രീകളുടെ പിന്തുണക്കായി ലീഗൽ എയ്ഡും കൗൺസലിംഗും ഏർപ്പെടുത്താനുള്ള സാധ്യത ഞങ്ങൾ ആരായുകയുണ്ടായി.

തൊഴിലിടത്തെ ലൈംഗിക പീഢന നിരോധന (പോഷ്) നിയമപ്രകാരമുള്ള ഇൻടെർണൽ കമ്മറ്റി നടപ്പിലാക്കൽ പ്രായോഗികമായും ഗുണപരമായും മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഞങ്ങൾ തുടർന്ന് സംസാരിച്ചു.

മറ്റ് തൊഴിലിടങ്ങളിലേതിന് സമാനമായി സിനിമയിലെ ഐസി ബന്ധപ്പെട്ട വിഷയങ്ങളിൽ വനിതാ ശിശുക്ഷേമ വകുപ്പിനെ കൂടി ഉൾപ്പെടുത്തുന്നതിന്റെ സാധ്യതയെകുറിച്ചും ഐസി മോണിറ്ററിങ് കമ്മിറ്റിയെ സർക്കാറിന്റെ ഗൗരവശ്രദ്ധ ലഭിക്കും വിധത്തിൽ പുനർക്രമീകരിക്കുന്നതിന്റെ ആവശ്യകതയും, ഐ സി യെ കുറിച്ച് കൃത്യമായ ബോധവൽക്കരണം നൽകേണ്ടതിന്റെ ആവശ്യകതയും ഞങ്ങൾ ചൂണ്ടിക്കാണിച്ചു.

ഹേമ കമ്മിറ്റി നിർദ്ദേശങ്ങൾ സിനിമാ നയത്തിൽ നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് ഞങ്ങൾ സംസാരിച്ചു. 2021ൽ സാംസ്കാരികവകുപ്പിന്റെ നിർദ്ദേശ പ്രകാരം സിനിമാ നയത്തിൽ ഉൾപ്പെടുത്തുന്നതിന് ഡബ്ല്യുസിസി തയ്യാറാക്കിയ നിർദ്ദേശങ്ങളുടെ പകർപ്പ് കത്തിനോടൊപ്പം നൽകിയിട്ടുണ്ട്.

നയരൂപീകരണത്തിൽ സ്ത്രീകളുടെ അഭിപ്രായങ്ങൾക്കും ചിന്തകൾക്കും തുല്യമായ ഇടം കൊടുക്കേണ്ടതിന്റെ ആവശ്യകത ഞങ്ങൾ ഊന്നിപ്പറഞ്ഞു.

സംവിധായികമാർക്ക് നൽകി വരുന്ന ഫിലിം ഫണ്ട് വർധിപ്പിക്കണമെന്നും കൃത്യമായ സ്ത്രീപക്ഷ സമീപനത്തോടെ, സ്ത്രീകളുടെ നേതൃത്വത്തിൽ, നേരത്തെ ഫണ്ട് ഉപയോഗിച്ച് സിനിമ ചെയ്ത സ്ത്രീകളുടെ അനുഭവങ്ങൾ കൂടി കണക്കിലെടുത്തു കൊണ്ട് ഈ ഫണ്ടിന്റെ വിനിയോഗത്തിലേക്ക് പുതുക്കിയ മാർഗ്ഗരേഖ ഉണ്ടാക്കുന്നതിന്റെ ആവശ്യകത ഞങ്ങൾ അറിയിച്ചു.

സിനിമാ മേഖലയിൽ കൂടുതൽ സ്ത്രീകൾക്ക് അവസരം ലഭിക്കുവാൻ ഫിലിം സ്‌കൂളുകളിൽ പ്രവേശനം ലഭിക്കുന്ന പെൺകുട്ടികൾക്ക് ഫീസ് കൺസഷനോ സ്കോളർഷിപ്പോ നൽകുന്നതിന്റെ ആവശ്യകത ഞങ്ങൾ 2017ൽ സമർപ്പിച്ച നിവേദനത്തിൽ പറഞ്ഞത് ഈ അധ്യയന വർഷം മുതൽ നടപ്പാക്കണമെന്ന് ഞങ്ങൾ ആവർത്തിക്കുകയുണ്ടായി.
ഞങ്ങളുടെ ആശങ്കകളും, ആവശ്യങ്ങളും ഏറ്റവും അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുതന്നു.

ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഗവൺമെന്റ് മുൻകൈഎടുത്ത് അടിയന്തിരമായി നടപ്പാക്കണമെന്ന ഡബ്ല്യുസിസി നിർദ്ദേശങ്ങളുടെ ആദ്യ ഭാഗം (സിനിമ കോഡ് ഓഫ് കൺഡക്ട്ഉൾപ്പടെ), ഇന്ത്യയിലെ അഞ്ച് സിനിമാ വ്യവസായങ്ങളെ കുറിച്ച് സഖി റിസോഴ്സ് സെന്ററിനൊപ്പം ഡബ്ല്യുസിസി നടത്തിയ പഠന റിപ്പോർട്ട്, എന്നിവ മുഖ്യമന്ത്രിക്ക് തുടർ നടപടികൾ ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ചു.

Advertisment