ചെന്നൈ: വീട്ടുജോലിക്കാരനെ മർദിച്ചെന്ന പരാതിയിൽ നടി പാർവതി നായർക്കെതിരെ കേസ്. വീട്ടുജോലിക്കാരൻ സുഭാഷ് ചന്ദ്രബോസിന്‍റെ പരാതിയിലാണ് തമിഴ്നാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. നടിയും സഹായികളും അടക്കം എട്ടു പേർക്കെതിരെ കേസെടുത്തു.
വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും മോഷ്ടിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി 2022ൽ പാർവതി നായർ ചെന്നൈ പൊലീസിൽ പരാതി നൽകിയിരുന്നു. വീട്ടുജോലിക്കാരനായ സുഭാഷ് മോഷ്ടിക്കാൻ സാധ്യതയുണ്ടെന്നും പരാതിയിൽ നടി പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ നടിയും സഹായികളും ചേർന്ന് മർദിച്ചെന്ന് ആരോപിച്ച് സുഭാഷും പൊലീസിൽ പരാതി നൽകി. എന്നാൽ, പരാതിയിൽ പൊലീസ് നടപടി സ്വീകരിച്ചില്ല. തുടർന്ന് സുഭാഷ് കോടതിയെ സമീപിച്ചു. കോടതിയുടെ നിർദേശ പ്രകാരമാണ് പാർവതി നായർക്കും സഹായികൾക്കും എതിരെ ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
വീട്ടിൽ നിന്ന് ഒമ്പത് ലക്ഷം രൂപയും ഐഫോണും ലാപ്ടോപ്പും കാണാതായെന്നാണ് നടി പരാതിയിൽ പറഞ്ഞിരുന്നത്. അതേസമയം, വീട്ടുജോലിക്കാരനെ മർദിച്ചെന്ന ആരോപണം നടി നിഷേധിച്ചു. കാണാതായ പണം കണ്ടെത്താനാണ് പരാതി നൽകിയതെന്നും വ്യക്തമാക്കി.
പണവും മറ്റ് സാമഗ്രികളും മോഷണം പോയത് സംബന്ധിച്ച് സുഭാഷിനോട് ആരാഞ്ഞെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും പാർവതി നായർ വ്യക്തമാക്കി.