ഭോപ്പാൽ: 2023 ന്റെ അവസാനം മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിലേക്ക് കൂറുമാറി ബിജെപി നേതാവ്. മുന്‍ മന്ത്രിയും ബിജെപി നേതാവുമായ ദീപക് ജോഷിയാണ് ശനിയാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുന്‍ മുഖ്യമന്ത്രി കൈലാഷ് ജോഷിയുടെ മകനാണ് ദീപക് ജോഷി. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കമല്‍നാഥിന്റെ സാന്നിധ്യത്തില്‍ പാര്‍ട്ടി ആസ്ഥാനത്തായിരുന്നു ദീപക് ജോഷിയുടെ കോണ്‍ഗ്രസ് പ്രവേശനം.
തന്റെ പിതാവ് കൈലാഷ് ജോഷിയുടെ പാരമ്പര്യത്തെ സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ അവഗണിക്കുകയാണെന്ന് ദീപക് ജോഷി ആരോപിച്ചു. 60-കാരനായ ദീപ് ജോഷി ബി.ജെ.പി ടിക്കറ്റിൽ മൂന്നു തവണ എം.എൽ.എ ആയിട്ടുണ്ട്. 2003-ൽ ദേവാസ് ജില്ലയിലെ ബാഗ്ലി മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2008, 2013 വർഷങ്ങളിൽ ഹാത്പിപ്ല്യ മണ്ഡലത്തിൽനിന്ന് എം.എൽ.എ ആയി. 2013-ൽ ശിവരാജ് സിങ് ചൗഹാൻ മന്ത്രിസഭയിലും അംഗമായി.
2018-ൽ ദീപക് ജോഷി ഹാത്പിപ്ല്യയയിൽ കോൺഗ്രസ് സ്ഥാനാർഥി മനോജ് ചൗധരിയോട് പരാജയപ്പെട്ടു. 2020-ൽ അദ്ദേഹം കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നു. തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലും ചൗധരി തന്നെയാണ് വിജയിച്ചത്. ശിവരാജ് സിംഗ് ചൗഹാന്‍ മന്ത്രിസഭയില്‍ 2013 ല്‍ മന്ത്രി സ്ഥാനവും വഹിച്ചിട്ടുണ്ട്.
"ഞാൻ ജനസംഘത്തിൽ നിന്നുള്ള ദീപക്" എന്ന് അദ്ദേഹം കോൺഗ്രസ് പ്രവർത്തകർക്ക് സ്വയം പരിചയപ്പെടുത്തി. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം ബിജെപി തന്നോട് മോശമായി പെരുമാറിയതെങ്ങനെയെന്ന് കണ്ണീരോടെ അദ്ദേഹം വിവരിച്ചു.
"എന്റെ ഭാര്യക്ക് കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു. അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ സർക്കാർ ആംബുലൻസ് പോലും അയച്ചില്ല. അവൾ മരിച്ചു," അച്ഛൻ മരിച്ചതിന് ശേഷം ബിജെപിയിൽ നിന്ന് ആരും തന്നെ വിളിക്കാൻ കൂട്ടാക്കിയില്ല, അതേസമയം കോൺഗ്രസ് അംഗങ്ങൾ വ്യക്തിപരമായി അനുശോചനം രേഖപ്പെടുത്തുകയും സ്മാരകത്തിനായി സ്ഥലം അനുവദിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു.