ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വം വിളിച്ചോതി ഇസ്ലാംമത വിശ്വാസികൾ വലിയ പെരുന്നാൾ ആഘോഷിക്കുകയാണ്. ഈദുൽ അദ്ഹ എന്ന് വിളിക്കപ്പെടുന്ന ഈ ആഘോഷം ഇന്ത്യയിൽ ബക്രീദ് എന്നും അറിയപ്പെടുന്നു. ഹജ്ജ് തീർഥാടനത്തിന്റെ ഭാഗമായുള്ള വലിയ ആഘോഷമായാണ് വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുന്നത്.
പ്രവാചകനായ ഇബ്രാഹിം നബി അല്ലാഹുവിന്റെ കൽപന പ്രകാരം, തന്റെ ആദ്യ പുത്രനായ ഇസ്മയേലിനെ ബലി നൽകാൻ ശ്രമിച്ചതിന്റെ ഓർമ്മ പുതുക്കലായാണ് ബക്രീദ് ആഘോഷിക്കുന്നത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈദുൽ അദ്ഹ ബലിപെരുന്നാൾ എന്നും അറിയപ്പെടുന്നത്. ഇബ്രാഹിം നബിയുടെ അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമായാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്. ഇതിന്റെ ഓർമ്മപുതുക്കലായാണ് വിശ്വാസികൾ അന്നേ ദിവസം, മൃഗങ്ങളെ ബലി നൽകുന്നത്.
പള്ളികളൊക്കെ പെരുന്നാൾ നമസ്കാരത്തിനായി ഒരുങ്ങി കഴിഞ്ഞു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് സംയുക്ത ഈദ് ഗാഹുകൾ ചിലയിടങ്ങളിൽ ഒഴിവാക്കിയിട്ടുണ്ട്.
വടക്കേ ഇന്ത്യ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കും. വിവിധ സംസ്ഥാനങ്ങളിലെ പള്ളികളിൽ പ്രത്യേകം പ്രാർത്ഥനകൾ നടക്കും. ദില്ലി ജുമാ മസ്ജിദിൽ നടക്കുന്ന പ്രാർത്ഥനാ ചടങ്ങിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും. രാജ്യത്തിന് അകത്തും പുറത്തുമുള്ള എല്ലാ ഇന്ത്യക്കാർക്കും രാഷ്ട്രപതി ദ്രൗപതി മുർമു ഈദ് ആശംസകൾ നേർന്നു