ത്യാഗത്തിൻെറയും സമർപ്പണത്തിൻെറയും മഹത്വം വിളിച്ചോതി വീണ്ടുമൊരു ബലി പെരുന്നാൾ ആഗതമാവുകയാണ്. ലോകമെമ്പാടുമുള്ള ഇസ്ലാം ജനത ഏറെ പ്രാധാന്യത്തോടെയും ആത്മീയനിഷ്ഠയോടും കൂടിയാണ് ബലി പെരുന്നാൾ ആഘോഷിക്കുന്നത്. ഈദുൽ അദ്ഹ എന്ന ഈ ആഘോഷം ഇന്ത്യയിൽ ബക്രീദ് എന്നാണ് അറിയപ്പെടുന്നത്.
ഹജ്ജ് തീർഥാടനത്തിൻെറ ഭാഗമായുള്ള വലിയ ആഘോഷം കൂടിയാണ് ബലി പെരുന്നാൾ. ഇന്ത്യയിൽ ഈ വർഷം ജൂൺ 16നാണ് ബലി പെരുന്നാൾ ആഘോഷിക്കുന്നത്. സൗദി അറേബ്യയിൽ ഒരു ദിവസം നേരത്തെയാണ് ബക്രീദ് വരുന്നത്. ബലി പെരുന്നാൾ ആഘോഷിക്കാൻ ഏവരും തയ്യാറെടുക്കുമ്പോൾ ലോകത്തെ വ്യത്യസ്ത മേഖലകളിലെ ആഘോഷരീതികളെക്കുറിച്ചും സവിശേഷതകളെക്കുറിച്ചും അറിയാം.
മധ്യേഷ്യയിലും വടക്കേ ആഫ്രിക്കയിലും ബലി പെരുന്നാൾ ദിവസം പൊതു അവധിയാണ്. പ്രഭാത പ്രാർഥനയോടെയാണ് ആഘോഷ ദിവസം ആരംഭിക്കുക. അതിന് ശേഷം ത്യാഗത്തിൻെറ ഓർമ പുതുക്കി മൃഗബലി നടക്കും. ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ ആളുകൾ ബലി നൽകേണ്ട മൃഗത്തിൻ്റെ കൊമ്പുകളിൽ മൈലാഞ്ചി പുരട്ടും. ഇത് നല്ല ശകുനമായാണ് ഇവർ കണക്കാക്കുന്നത്.
ദക്ഷിണേഷ്യയിൽ വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കിയാണ് ബക്രീദ് ആഘോഷിക്കുന്നത്. ബലി പെരുന്നാൾ ദിവസം ബിരിയാണിയും സ്പെഷ്യൽ ഷീർ കുറുമയുമെല്ലാം ഒരുക്കും. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം ഒന്നിച്ച് കൂടിയിരുന്നാണ് ഭക്ഷണം കഴിക്കുക.
യൂറോപ്പിലും അമേരിക്കയിലും മുസ്ലിങ്ങൾ ഭക്തിയോടെയും കൂട്ടായ്മകൾ ഒരുക്കിയും ബലി പെരുന്നാൾ ആഘോഷിക്കുന്നു. പരമ്പരാഗത ഭക്ഷണമാണ് ഈ ദിവസം വിളമ്പുക. കുടുംബങ്ങൾ വിഭവങ്ങൾ പരസ്പരം കൈമാറുന്ന രീതിയും ബലി പെരുന്നാൾ ദിവസമുണ്ട്.
മലേഷ്യ, ഇന്തോനേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ ഈദുൽ അദ്ഹയെ ഹരി രായ ഹാജി അല്ലെങ്കിൽ ഹരി രായ ഐദിലദ്ഹ എന്നാണ് വിളിക്കുന്നത്. ഉപവാസവും മൃഗബലിയും പ്രാർഥനകളും സന്നദ്ധ പ്രവർത്തനങ്ങളുമെല്ലാം ആഘോഷത്തിൻെറ ഭാഗമായി നടത്തും.
ആഘോഷം വ്യത്യസ്ത ദിവസങ്ങളിൽ
മുസ്ലിങ്ങൾക്കിടയിൽ എല്ലാ വർഷവും ആചരിച്ചുപോരുന്ന പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങളിൽ ഒന്നായ ബലി പെരുന്നാൾ ഇസ്ലാമിക് കലണ്ടറിലെ ദുൽഹജ്ജ് മാസത്തിലെ പത്താമത്തെ ദിവസമാണ് ആഘോഷിക്കുന്നത്. അള്ളാഹുവിന് തന്റെ മകനെപ്പോലും ബലിയർപ്പിക്കാനുള്ള ഇബ്രാഹിമിന്റെ മനസാണ് ഈ ദിവസം അനുസ്മരിക്കപ്പെടുന്നത്. ഈ ദിവസം ആളുകൾ പ്രാർത്ഥിക്കുകയും ആടുകളെ ബലിയർപ്പിക്കുകയും അതിന്റെ മാംസം കൊണ്ടുള്ള വിഭവങ്ങൾ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പങ്കുവെയ്ക്കുകയും ചെയ്യുന്നു.
കേരളത്തിൽ ബലിപെരുന്നാൾ ജൂൺ 17 തിങ്കളാഴ്ചയാണ് ആഘോഷിക്കുന്നത്. ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ 16ന് ആഘോഷിക്കും. ഒമാനില്‍ മാസപ്പിറവി കാണാത്തതിനാൽ ബലി പെരുന്നാൾ ഈ മാസം 17നാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.