അച്ഛന്റെ കരുതലിന്റെയും സംരക്ഷണത്തിന്റെയും ദിനമാണ് ഫാദേഴ്‌സ് ഡേ. ഫാദേഴ്സ് ഡേ പാശ്ചാത്യ ആശയമാണെങ്കിലും ഇന്ന് ഇന്ത്യയിലും ഫാദേഴ്സ് ഡേ വലിയ രീതിയില്‍ ആഘോഷിക്കപ്പടുന്നുണ്ട്.
ഓരോ രാജ്യങ്ങളിലും വ്യത്യസ്ത തീയതികളിലാണ് ആഘോഷിക്കുന്നത്. എന്നാല്‍, ഇന്ത്യയില്‍ എല്ലാ വര്‍ഷവും ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഈ ദിനം ആഘോഷിക്കുന്നത്.
1910ല്‍ അമേരിക്കയിലാണ് ആദ്യമായി പിത്യദിനം ആഘോഷിച്ചത്. സൊനോറ സ്മാര്‍ട്ട് ഡോഡ് എന്ന പെണ്‍കുട്ടിയുടെ ആശയം. അമ്മ മരിക്കുമ്പോള്‍ സെനോറയും അവളുടെ അഞ്ച് അനുജന്മാരും കുഞ്ഞുങ്ങളാണ്. അവരാറുപേരുടെയും ചുമതല അച്ഛന്റെ ചുമലിലായി. വില്യം ജാക്‌സണ്‍ എന്ന ആ അച്ഛന്‍ നന്നായിത്തന്നെ മക്കളെ വളര്‍ത്തി. വിഷമങ്ങളും പ്രതിസന്ധികളും അറിയിക്കാതെ തങ്ങളെ വളര്‍ത്തി വലുതാക്കിയ അച്ഛന് വലിയൊരു സന്തോഷം സമ്മാനിക്കണമെന്ന് കുറച്ചു വലുതായപ്പോൾ മകള്‍ക്ക് തോന്നി.
അവള്‍ പലരോടും ഈ കാര്യം പങ്കുവച്ചു. എല്ലാവരും ചേര്‍ന്ന് അവളുടെ സ്വപ്നം യാഥാര്‍ഥ്യമാക്കി. അങ്ങനെ 1910 ജൂണിലെ ഒരു ഞായറാഴ്ച പ്രാദേശികമായി ഫാദേഴ്‌സ് ഡേയായി ആഘോഷിക്കുകയായിരുന്നു.
1972ല്‍ എല്ലാ വര്‍ഷവും ജൂണ്‍ മാസത്തിലെ മൂന്നാം ഞായറാഴ്ച ഫാദേഴ്സ് ഡേ ആയി ആചരിക്കണമെന്ന പ്രഖ്യാപനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സണ്‍ ഒപ്പു വച്ചതോടെയാണ് ഔപചാരികമായി ഈ ദിനം ആചരിക്കാന്‍ തുടങ്ങിയത്.
ഫാദേഴ്സ് ഡേയുടെ പ്രതീകമായ ചുവന്ന റോസാപ്പൂക്കള്‍ അച്ഛന് സമ്മാനിച്ചാണ് വിദേശത്ത് ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്. കേക്ക് മുറിച്ചും അച്ഛനൊപ്പം സമയം പങ്കുവച്ചും നമ്മുടെ രാജ്യത്തും ഫാദേഴ്സ് ഡേ ആഘോഷിക്കുന്നു.
യൂറോപ്പില്‍ മധ്യകാലഘട്ടം മുതല്‍ മാര്‍ച്ച് 19ന് ആഘോഷിക്കപ്പെടുന്ന ഈ ആഘോഷം സ്പാനിഷ്, പോര്‍ട്ടുഗീസ് തുടങ്ങി ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ എത്തിച്ചേരുകയായിരുന്നു.