തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധവും ഭക്തിനിര്‍ഭരവുമായ കുത്തിയോട്ട ചടങ്ങിന് തുടക്കമായി. 744 കുത്തിയോട്ട ബാലന്‍മാരാണ് മാർച്ച് ഒന്നാം തിയതി മുതൽ വൃതം അനുഷ്ഠിച്ചു ക്ഷേത്രത്തില്‍ തങ്ങുന്നത്.
ക്ഷേത്രകുളത്തില്‍ കുളിച്ച് ഈറനണിഞ്ഞ് വരിയായി കുത്തിയോട്ട ബാലന്‍മാര്‍ ദേവിയെ വണങ്ങി വൃതമാരംഭിക്കും. 6 മുതല്‍ 12 വയസ് ബാലന്മാരാണ് ഈ അനുഷ്ഠാനത്തില്‍ പങ്കെടുക്കുന്നത്. ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതിന്റെ മൂന്നാം നാളിലാണ് കുത്തിയോട്ട വ്രതം തുടങ്ങുന്നത്.
ഏഴ് വെള്ളിനാണയങ്ങള്‍ മേല്‍ശാന്തിക്കു ദക്ഷിണ നല്‍കിയാണ് കുത്തിയോട്ട അനുഷ്ഠാനത്തിലേക്ക് ബാലന്‍മാര്‍ ക്ഷേത്രത്തിന്റെ ഉള്ളിലേയ്ക്കു കടക്കുക.
ഇനിയുള്ള ഏഴ് ദിവസങ്ങള്‍ കുത്തിയോട്ട ബാലന്മാര്‍ ക്ഷേത്രത്തില്‍ തന്നെ താമസിക്കണം. മഹിഷാസുരമര്‍ദിനി ദേവിയെ മുറിവേറ്റ ഭടന്മാരാണ് കുത്തിയോട്ട ബാലന്മാര്‍ എന്നതാണ് സങ്കല്‍പ്പം.
കുത്തിയോട്ട നേര്‍ച്ചയിലൂടെ ദേവീപ്രീതി നേടാമെന്നും അതുവഴി ഉന്നതവിജയം നേടാമെന്നും രോഗവിമുക്തിയും ലഭിക്കുമെന്നുമാണ് വിശ്വാസം.
ഏഴ് ദിവസം കൊണ്ട് 1008 നമസ്‌കാരങ്ങള്‍ പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക് ദേവിയുടെ ആശിര്‍വാദം ലഭിക്കുമെന്നും വിശ്വാസമുണ്ട്.
ഒൻപതാം നാള്‍ കിരീടം വച്ച് അണിഞ്ഞൊരുങ്ങി ദേവിയുടെ മുമ്പിലെത്തി ചൂരല്‍ കുത്തുന്ന ഇവര്‍ മണക്കാട് ശ്രീധര്‍മശാശ്താ ക്ഷേത്രത്തിലേയ്ക്കുള്ള ദേവിയെ എഴുന്നള്ളത്തിന് വാദ്യ മേളങ്ങളോടെ അകമ്പടി സേവിക്കും.
അടുത്ത ദിവസം രാവിലെ ക്ഷേത്രത്തിലേക്ക് തിരികെ എത്തി ദേവീ സന്നിധിയില്‍ വച്ച് ചൂരല്‍ കുത്ത് മാറ്റിയ ശേഷമാണ് ബാലന്മാര്‍ വീട്ടിലേക്കു മടങ്ങുക.