തെലങ്കാന: കോൺഗ്രസ്, ബിആർഎസ്, ബിജെപി എന്നീ പാർട്ടികൾ കൂടാതെ തെലങ്കാനയിൽ സ്വാധീനമുള്ള മറ്റൊരു പാർട്ടിയാണ് അസദുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം).
ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം ഒമ്പത് സീറ്റുകളിലാണ് സ്ഥാനാർത്ഥികളെ നിർത്തിയത്. ഹൈദരാബാദിൽ നിന്നുള്ള എംപിയാണ് ഒവൈസി. ഈ ഒമ്പത് സീറ്റുകളിൽ നാലിലും എംഐഎം ലീഡ് ചെയ്യുകയാണ്.
എഐഎംഐഎം മത്സരിക്കുന്ന ഒമ്പത് സീറ്റുകളിൽ ഏഴും ഹൈദരാബാദിലാണ്. ചാർമിനാർ, ബഹദൂർപുര, മലക്പേട്ട്, ചന്ദ്രയാൻഗുട്ട, നാമ്പള്ളി, യാകുത്പുര, കാരവൻ, രാജേന്ദർ നഗർ, ജൂബിലി ഹിൽസ് എന്നിവിടങ്ങളിലാണ് എംഐഎം സ്ഥാനാർത്ഥികളെ നിർത്തിയിരുന്നത്.
അഹമ്മദ് ബിൻ അബ്ദുല്ല ബലാല മലക്പേട്ടിൽ നിന്നും മിർ സുൽഫിക്കർ അലി ചാർമിനാറിൽ നിന്നും അക്ബറുദ്ദീൻ ഒവൈസി ചന്ദ്രയാൻഗുട്ടയിൽ നിന്നും മുഹമ്മദ് മുബീൻ ബഹദൂർപുരയിലുമാണ് ലീഡ് ചെയ്യുന്നത്.
അസദുദ്ദീൻ ഒവൈസിയുടെ സഹോദരൻ അക്ബറുദ്ദീൻ പതിനായിരത്തോളം വോട്ടുകൾക്ക് മുന്നിലാണ്. 2018ലും അദ്ദേഹം വൻ വിജയം നേടിയിരുന്നു. 60 ശതമാനം വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്.
തെലങ്കാനയിൽ(Telangana) ഒവൈസിയുടെ പാർട്ടിയെ കിംഗ് മേക്കറായാണ് കണക്കാക്കുന്നത്. കെസിആറിന്റെ ബിആർഎസിന് ഭൂരിപക്ഷത്തിൽ കുറവുണ്ടായാൽ ഒവൈസിയുടെ പാർട്ടി പിന്തുണ നൽകുമെന്ന് തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് കിംവദന്തികൾ പ്രചരിച്ചിരുന്നു.