ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ കാട്ടുതീക്ക് കാരണമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ബിഹാര്‍ സ്വദേശികളായ മൂന്ന് യുവാക്കള്‍ പിടിയില്‍. മൂന്ന് യുവാക്കൾ കാട്ടുതീയെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവച്ചിരുന്നതായി പൊലീസ് വെളിപ്പെടുത്തി.
"തീയിൽ കളിക്കുന്നവരെ ആരും വെല്ലുവിളിക്കില്ല... ബീഹാറികൾ ഒരിക്കലും വെല്ലുവിളിക്കപ്പെടുന്നില്ല" വീഡിയോയില്‍ യുവാക്കള്‍ പറയുന്നുണ്ട്. ബിഹാർ സ്വദേശികളായ ബ്രിജേഷ് കുമാർ, സൽമാൻ, ശുഖ്‌ലാൽ എന്നിവരാണ് പ്രതികൾ.
ചമോലി ജില്ലയിലെ ഗൈർസൈൻ മേഖലയിലാണ് സംഭവം നടന്നതെന്ന് ജില്ലാ എസ്പി സർവേശ് പൻവാർ പറഞ്ഞു. വനങ്ങളിൽ തീയിടുന്നതിൽ നിന്നും അത്തരം പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ നിന്നും പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്ന് എസ്പി സർവേശ് പൻവാർ അഭ്യർത്ഥിച്ചു. നിയമം ലംഘിക്കുന്നവർ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് ഒമ്പത് ജില്ലകളിലായി കാട്ടുതീയുമായി ബന്ധപ്പെട്ട് ഒന്നിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് പൊലീസ് ഡയറക്ടർ ജനറൽ (ഡിജിപി) അഭിനവ് കുമാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ദുരന്തബാധിത പ്രദേശങ്ങൾ കണ്ടെത്തി തീപിടിത്തം അബദ്ധത്തിൽ ഉണ്ടായതാണോ അതോ മനപ്പൂർവമാണോ എന്ന് അന്വേഷിക്കാൻ പൊലീസും വനം വകുപ്പും സഹകരിച്ച് പ്രവർത്തിക്കും.