അഹമ്മദാബാദ്: അജ്ഞാതര്‍ എത്തിച്ച പാഴ്‌സലിലുണ്ടായിരുന്ന വസ്തു പൊട്ടിത്തെറിച്ച് പിതാവിനും മകള്‍ക്കും ദാരുണാന്ത്യം. വടക്കൻ ഗുജറാത്തിലെ സബർകാന്ത ജില്ലയിലാണ് സംഭവം നടന്നത്. ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററും ഘടിപ്പിച്ച പാഴ്സൽ അയച്ചുകൊടുത്ത ജയന്തി വൻസാര എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു.
സ്‌ഫോടനത്തിൽ മരിച്ച ജിതേന്ദ്ര വൻസാരയുടെ ഭാര്യയുമായി ജയന്തിക്ക് ബന്ധമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സ്ഫോടനത്തിന് തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധമില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും സബർകാന്ത പൊലീസ് സൂപ്രണ്ട് വിജയ് പട്ടേൽ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പാഴ്‌സൽ തുറന്നയുടൻ ജിതേന്ദ്ര വൻസാര (33) സംഭവസ്ഥലത്ത് തന്നെ മരിച്ചു. സ്‌ഫോടനത്തിൽ പരിക്കേറ്റ ഇയാളുടെ മൂന്ന് പെൺകുട്ടികളെ വദാലി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലും തുടർന്ന് ഹിമത്‌നഗർ സിവിൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജിതേന്ദ്രയുടെ 11 വയസ്സുള്ള മകൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.