കൊൽക്കത്ത: പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നാല് രാജ്ഭവന്‍ ജീവനക്കാര്‍ക്ക് ചോദ്യം ചെയ്യലിന് നോട്ടീസ്. പ്രത്യേക അന്വേഷണ സംഘമാണ് നോട്ടീസ് നല്‍കിയത്.
ഗവർണർ സി വി ആനന്ദ ബോസിനെതിരെ രാജ്ഭവനിലെ ഒരു വനിതാ ജീവനക്കാരി ഉന്നയിച്ച ലൈംഗിക പീഡന ആരോപണങ്ങൾ അന്വേഷിക്കാൻ കൊൽക്കത്ത പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു.
ഡെപ്യൂട്ടി കമ്മീഷണർ (സെൻട്രൽ) ഇന്ദിരാ മുഖർജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും കൂടുതൽ ജീവനക്കാരെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നും കൊൽക്കത്ത പോലീസ് വൃത്തങ്ങൾ അറിയിച്ചു. എട്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരാണ് പ്രത്യേക സംഘത്തിലുള്ളത്.
അന്വേഷണത്തിൻ്റെ ഭാഗമായി രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് തേടിയതായാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ഏതാനും പേരെ ചോദ്യം ചെയ്യാൻ ചില പോലീസ് ഉദ്യോഗസ്ഥർ രാജ്ഭവനിൽ എത്തിയിരുന്നു.