മൂന്നാർ ∙ കുളിരു തേടി മൂന്നാറിലേക്കു വരുന്നവരെ നിരാശരാക്കി ചൂട് ഉയരുന്നു. ഏപ്രിൽ 29ന് 29 ഡിഗ്രി സെൽഷ്യസും 30ന് 30 ഡിഗ്രിയുമാണു മൂന്നാറിൽ രേഖപ്പെടുത്തിയത്. മുൻവർഷങ്ങളെ അപേക്ഷിച്ച് 2 മുതൽ 4 ഡിഗ്രി വരെ മൂന്നാറിൽ കൂടിയെന്നാണു വിദഗ്ധർ പറയുന്നത്. നല്ലതണ്ണിയിൽ പ്രവർത്തിക്കുന്ന യുണൈറ്റഡ് പ്ലാന്റേഴ്സ് അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ (ഉപാസി) നിരീക്ഷണകേന്ദ്രത്തിലെ കണക്കുകൾ പ്രകാരമാണിത്.
സംസ്ഥാനത്തു പൊതുവേ ഉണ്ടായ വരൾച്ചയുടെ ഭാഗമായാണു മൂന്നാറിലും ഇത്തവണ ചൂട് ഉയർന്നത്. വേനൽമഴയുടെ കുറവാണ് ഉയർന്ന നിലയിൽ ഉഷ്ണം തുടരാൻ കാരണം.
ഇത്തവണ ഏപ്രിൽ 15 മുതൽ 30 വരെ പകൽ 28 മുതൽ 30 ഡിഗ്രി വരെയായിരുന്നു മൂന്നാറിൽ താപനില. ഇക്കാലയളവിൽ രാത്രിയും പുലർച്ചെയും 11 ഡിഗ്രി സെൽഷ്യസ് വരെയായും താപനില താഴ്ന്നു. 1989-2000 കാലത്ത് പകൽ ഏറ്റവും കൂടിയ താപനില 25.6 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 16 മുതൽ 17.4 ഡിഗ്രി സെൽഷ്യസും ആയിരുന്നു. 2011–2020ൽ പകൽ ഏറ്റവുമുയർന്ന താപനില 26.1 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 15.7 ഡിഗ്രി സെൽഷ്യസുമായിരുന്നു.