കോട്ടയം: സംസ്ഥാനത്ത് ആര്‍.സി. ബുക്കുകളുടെ വിതരണം നിലച്ചിട്ടു മാസങ്ങള്‍, കോടികളുടെ തകര്‍ച്ച നേരിട്ടു സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണി. വിതരം ചെയ്യാനായി സംസ്ഥാനത്തെ വിവിധ ആര്‍.ടി ഓഫീസീകളില്‍ വീതരണം ചെയ്യാനുള്ളത് പന്ത്രണ്ടു ലക്ഷത്തോളം ആര്‍.സി. ബുക്കുകളാണ്. ആര്‍.സി. ബുക്കുകള്‍ ലഭ്യമാക്കാത്തതുമൂലം സെക്കന്‍ഡ് ഹാന്‍ഡ് വാഹന വില്‍പന വിപണിയും വന്‍ തകര്‍ച്ച നേരിടുകയാണ്. വില്‍പന കേവലം പത്തുശതമാനമായി ഇടിഞ്ഞു. ഡീലര്‍മാരും കച്ചവടക്കാരും വാങ്ങിയിട്ടുള്ള സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വില്‍ക്കാന്‍ കഴിയാതെ കെട്ടിക്കിടക്കുകയാണ്. സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിനു നികുതിയിനത്തില്‍ കോടികളുടെ വരുമാനം നേടിക്കൊടുക്കുന്നതാണു സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണി.
കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ വിതരണം ഏറെക്കുറെ മുടങ്ങിക്കിടക്കുകയാണെന്നു വാഹന ഉടമകള്‍ പറയുന്നു. മുന്‍പു പ്രതിഷേധം ഉണ്ടായപ്പോള്‍ 25000 ആര്‍.സി. ബുക്കുകള്‍ വിതരണം ചെയ്തു മോര്‍ട്ടോര്‍വാഹന വകുപ്പ് പ്രതിഷേധം തല്‍ക്കാലം തണുപ്പിച്ചിരുന്നു. പുതിയ ആര്‍.സി. ബുക്കിനുവേണ്ടി 200 രൂപയാണു മോര്‍ട്ടോര്‍ വാഹന വകുപ്പ് ഈടാക്കുന്നത്. ഇതിനു പുറമേ തപാല്‍ ചാര്‍ജായ 45 രൂപയും മോട്ടോര്‍ വാഹനവകുപ്പ് വാങ്ങുന്നുണ്ട്. 50 രൂപപോലും അച്ചടിച്ചെലവ് വരില്ലാത്ത ആര്‍.സി. ബുക്കിനാണ് 200 രൂപ വാങ്ങുന്നതെന്നും ആക്ഷേപമുണ്ട്. ഇപ്പോഴും ഓണ്‍ലൈനായി തുക വാങ്ങുന്നുമുണ്ട്. ഈതുക വകമാറ്റി ചെലവഴിക്കുന്നതാണു പ്രതിസന്ധി രൂക്ഷമാക്കുന്നതെന്നു വാഹന ഡീലര്‍മാര്‍ ആരോപിക്കുന്നു. ആര്‍.സി. ബുക്ക് അച്ചടിക്കുന്ന സ്ഥാപനത്തിനു പണം നല്‍കാത്തതാണു പ്രതിസന്ധി രൂക്ഷമാക്കിയത്. 10 കോടിയോളം രുപയാണു കുടിശികയെന്നാണ് അറിയുന്നത്.
ആര്‍.സി. ബുക്ക് ലഭിക്കാത്തതുമൂലം വില്‍പന നടത്തിയ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് തുക യഥാര്‍ഥ ഉടമയുടെ പേരിലേക്കു മാറ്റാന്‍ കഴിയുന്നില്ല. വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ ഇതുമൂലം ഇന്‍ഷുറന്‍സ് തുക ക്ലെയിം ചെയ്തു കിട്ടാനും പ്രയാസം നേരിടുന്നു. ടാക്‌സികള്‍ക്ക് ഇതര സം സ്ഥാനങ്ങളിലേക്കു പോകാന്‍ അദര്‍ സ്‌റ്റേറ്റ് പെര്‍മിറ്റ് കിട്ടാന്‍ ആര്‍.സി. ബുക്ക് ആവശ്യമാണ്. ആര്‍.സി. ബുക്ക് ഇല്ലാത്തതുകൊണ്ടു സംസ്ഥാനത്തിനു പുറത്തേക്കു പോകാന്‍ ടാക്‌സികള്‍ക്കു കഴിയാത്ത അവസ്ഥയാണുള്ളത്.
ആര്‍.സി. ബുക്ക് വിതരണം മുടങ്ങിയതിനെതിരെ കേരള സ്‌റ്റേറ്റ് യൂസ്ഡ് വെഹിക്കിള്‍ ഡീലേഴ്‌സ് ആന്‍ഡ് ബ്രോക്കേഴ്‌സ് അസോസിയേഷന്‍ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.