പാലക്കാട്: അവനവൻ അവനവനിലേക്ക് വളരണമെന്നും ആ നിലയിലേക്ക് തന്റെ കലാസൃഷ്ടികളെ വികസിപ്പിച്ചു പാകപ്പെടുത്തണമെന്നും എങ്കിലേ ആ സൃഷ്ടികൾ കാലാതീതമായി നില നിൽക്കൂ എന്നും പ്രസിദ്ധ കഥാകൃത്ത് മുണ്ടൂർ സേതുമാധവൻ അഭിപ്രായപ്പെട്ടു. സൃഷ്ടികൾക്കു കാല ബദ്ധങ്ങളില്ലെന്നു അതുകൊണ്ടു തന്നെ അവ സ്വയം പരാർത്ഥിച്ചുകൊണ്ടിരിക്കുമെന്നും അദ്ദേഹം നാറാണത്ത് ഭ്രാന്തന്റെ അലിഖിത കഥകൾ വിവിധ പ്രായത്തിൽ വായിച്ചത്തിന്റെ അനുഭവ സാക്ഷ്യത്തിലൂടെ വിവരിക്കുകയും ചെയ്തു.
മേതിൽ രാജേശ്വരി രചിച്ച നൂറു മുപ്പതു പെറ്റ മുത്തി എന്ന നോവൽ വിനീത നെടുങ്ങാടിക്ക് നൽകിക്കൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മേതിൽ കോമളൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദീപ്തി കാരാട്ട് പുസ്തക പരിചയം നടത്തി. പി.കണ്ണൻ കുട്ടി,അഡ്വക്കേറ്റ് മേതിൽ വേണുഗോപാൽ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ മേതിൽ രാജേശ്വരി മറുപടി പ്രസംഗം നടത്തി. മേതിൽ റേക്കുക സ്വാഗതവും, മേതിൽ ദേവിക നന്ദിയും രേഖപ്പെടുത്തി. തുടർന്ന് മേതിൽ ദേവിക സംവിധാനം ചെയ്ത ക്രോസ്സ് ഓവർ എന്ന ഡോക്യൂമെന്ററിയുടെ പ്രദർശനവും നടന്നു.