കോഴിക്കോട്: ജിഎസ്ടി നിയമത്തിലെ സങ്കീർണ്ണത, വൻകിട മാളുകൾ, ഓൺലൈൻ, തെരുവ്യാപാരം, ആഘോഷ, സ്കൂൾ സീസണുകളിലെ വിപണന മേളകൾ, ഗതാഗതക്കുരുക്ക്, പാർക്കിംഗ് സൗകര്യ ദൗർലഭ്യം, യാത്ര ദുരിതം എന്നിവ മൂലം ചെറുകിട - ഇടത്തര വ്യാപാര - വ്യവസായ സ്ഥാപനങ്ങൾ ഒന്നൊന്നായി അടച്ചുപൂട്ടുന്നു. ഇതുമൂലം സ്വയം തൊഴിൽ കണ്ടെത്തിയ സ്ഥാപന ഉടമകളും, ജീവനക്കാരും, കയറ്റിറക്ക് തൊഴിലാളികളും, ഒരുപോലെ തൊഴിൽ രഹിതർ ആകുന്നു.
ഒഴിയുന്ന മുറികൾക്ക് ആവശ്യക്കാരെ കിട്ടാതെ ചെറുകിട ഇടത്തര കെട്ടിട ഉടമകളും പ്രതിസന്ധിയിലാണ്. കെട്ടിടനികുതി, വാടക കരാർ സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ ക്രമാതീതമായി വർദ്ധിക്കുന്നു. ഇതുമൂലം പ്രതിസന്ധിയിലായ വ്യാപാരികളെ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അടിയന്തര ആശ്വാസ നടപടികൾ സ്വീകരിക്കണമെന്ന് സിറ്റി മർച്ചൻസ് അസോസിയേഷന്റെയും (സിഎംഎ), പ്രത്യേക ക്ഷണിതാക്കളുടെയും സംയുക്തയോഗം ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു.
വർത്തകമണ്ഡലം ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് കെ പി സുധാകരൻ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ രക്ഷാധികാരി എം ഐ അഷ്‌റഫ് യോഗം ഉൽ ഘാടനം ചെയ്‌തു. ഇപ്പോൾ നേരിടുന്ന പ്രതിസന്ധി മറികടക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ ബന്ധപ്പെട്ട സംഘടനകൾ യോജിച്ച് സമ്മർദ്ദം ചെലുത്തണമെന്ന് ആമുഖപ്രഭാഷണത്തിൽ രക്ഷാധികാരി സി.ഇ. ചാക്കുണ്ണി അഭിപ്രായപ്പെട്ടു.
ജി എസ് ടി നിലവിൽ വന്ന ശേഷം വ്യാപാരികൾ കേന്ദ്ര - സംസ്ഥാന ജി എസ് ടി വകുപ്പുകളിൽ കണക്കുകൾ ഹാജരാക്കേണ്ട അവസ്ഥയാണ്. ജിഎസ്ടി രജിസ്ട്രേഷൻ ലഭിക്കുന്നതിനേക്കാൾ കൂടുതൽ സങ്കീർണതയാണ് പൂട്ടുന്ന കടകളുടെ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യാൻ നേരിടുന്നതെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. അസോസിയേഷൻ നി ജനറൽ സെക്രട്ടറി നോവക്സ് മൻസൂർ സി കെ റിപ്പോർട്ടും, ഖജാൻജി ബിജു സി. ടി.വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ശുചീകരണ പ്രവർത്തനങ്ങൾ നേരത്തെ ആരംഭിക്കുക, മിഠായിത്തെരുവ് നവീകരണ വേളയിൽ ഉറപ്പുനൽകിയ കിഡ്സൺ കോർണറിലെയും, ലിങ്ക് റോഡിലെയും പാർക്കിംഗ് പ്ലാസ വർഷങ്ങൾ പിന്നിട്ടിട്ടും നിർമ്മിക്കാത്ത സാഹചര്യത്തിലും, ചൂടു മൂലം ഉപഭോക്താക്കൾക്ക് വാഹനത്തിൽ വരുന്നതിനും, മിഠായിത്തെരുവിലെ കോയൻകോ ബസാർ, ലാൻഡ് വേൾഡ്, ചെട്ടിയാർ കോമ്പൗണ്ട് എന്നിവിടങ്ങളിലെ പാർക്കിംഗ് സ്ഥലം വിനിയോഗിക്കുന്നതിനും, റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായ മിട്ടായിത്തെരുവിൽ വാഹനഗതാഗതം അനുവദിക്കണമെന്നും, പാളയത്ത് അഗ്നിശമന യൂണിറ്റ് ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ പി. ബാലൻ, എ.ബി. വിജയൻ മേനോൻ, ബാബുലാസർ, എം.കെ. ബിജു, എം.സി. ജോൺസൻ, സി.യു. ജോബ്, സി.കെ. ബാബു, അനിൽ ചെറിയാൻ, വി.ജി. സാംസൺ, ജോഷി പോൾ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നോവക്സ് മൻസൂർ സി കെ സ്വാഗതവും ഖജാൻജി ബിജു. സി നന്ദിയും രേഖപ്പെടുത്തി.